
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ലെന്നും സൗദി അറേബ്യയാണെന്നും റിപ്പോർട്ട്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) രാജ്യസഭയിൽ പുറപ്പെടുവിച്ച ഔദ്യോഗിക രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഗൾഫ് മേഖലയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വ്യാപ്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. സൗദിയിൽ അനധികൃത കടന്നുകയറ്റങ്ങളെക്കാൾ, വിസ കാലാവധി കഴിഞ്ഞുള്ള താമസം, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ കാരണമാണ് ഇന്ത്യക്കാരെ തിരിച്ചയച്ചതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
2025 ഡിസംബർ 18‑ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇക്കാര്യം പറഞ്ഞത്. പല വിദേശ സർക്കാരുകളും തടങ്കൽ ഡാറ്റ പതിവായി പങ്കിടാറില്ലെങ്കിലും, അടിയന്തര സർട്ടിഫിക്കറ്റുകൾ വഴി നൽകുന്ന നാടുകടത്തൽ കണക്കുകൾ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കെതിരെ സ്വീകരിച്ച എൻഫോഴ്സ്മെന്റ് നടപടികളുടെ വിശ്വസനീയമായ രേഖയാണെന്നും മന്ത്രി വ്യക്തമാക്കി. 2025ൽ ഇതുവരെ 7,019 പേരെ നാടുകടത്തി. 2021: 8,887, 2022: 10,277, 2023: 11,486, 2024: 9,206 എന്നിങ്ങനെയാണ് കണക്ക്.
സൗദി അറേബ്യ കർശനമായ റെസിഡൻസി (ഇഖാമ) നിയമങ്ങൾ നടപ്പിലാക്കൽ, തൊഴിൽ പരിഷ്കാരങ്ങൾ, വിസ കാലാവധി കഴിഞ്ഞവർക്കെതിരെ കർശന നടപടികൾ എന്നിവയാണ് നാടുകടത്തലിന് കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ ഗണ്യമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025ൽ 3,414 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. 2021: 805, 2022: 862, 2023: 617, 2024: 1,368 എന്നിങ്ങനെയാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.