
കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഉദാഹരണമാണ് ബിജെപിയുടെ നടപടിയെന്നും എംബി രാജേഷ് പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളപ്പോൾ ഇത്തരം അസംബന്ധങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രത്യേക വിഐപി പാസുമായി എത്തിയ തന്നോട് എസ്പിജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്ന് താൻ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിക്കുകയും സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത വിവേചനത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും മുന്നോട്ടുവെക്കാത്ത നിബന്ധനകൾ വെച്ച് ഭൂമിവിലയുടെ നാലിലൊന്ന്, അതായത് 5580 കോടി രൂപ കേരളം നൽകിയതുകൊണ്ടാണ് ദേശീയപാത യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നിർമിക്കേണ്ട ദേശീയപാതയ്ക്ക് കേരളം പണം നൽകണമെന്ന വ്യവസ്ഥ വിവേചനപരമാണ്. ഈ മനോഭാവം നിർമാണഘട്ടം മുതൽ ഉദ്ഘാടന ചടങ്ങിൽവരെ തുടരുകയാണ്. ബിജെപിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതിലൂടെ മലയാളികൾക്ക് മനസ്സിലാക്കാം. പൊതുമരാമത്ത് മന്ത്രി പോലുമില്ലാത്ത ചടങ്ങിൽ ബിജെപി നേതാക്കൾ പങ്കെടുക്കുന്നത് പൊതുപണം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അടക്കമുള്ളവർ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത് ഈ വിവേചനത്തോടുള്ള പ്രതിഷേധസൂചകമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.