
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ചൈന — ഉത്തരകൊറിയ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആറ് വർഷത്തിന് ശേഷം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാബന്ധം വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് ചൈന റെയിൽവേ ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ബീജിംഗിനും പ്യോങ്യാങ്ങിനും ഇടയിൽ ആഴ്ചയിൽ നാല് ദിവസവും, അതിർത്തി നഗരമായ ദാൻഡോങ്ങിനും പ്യോങ്യാങ്ങിനും ഇടയിൽ ദിവസേനയും ട്രെയിൻ സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കുന്ന ചലിക്കുന്ന കണ്ണി എന്നാണ് ചൈന റെയിൽവേ ഈ സർവീസിനെ വിശേഷിപ്പിച്ചത്. 2024 മുതൽ പരിമിതമായ തോതിൽ വിനോദസഞ്ചാരികളെ അനുവദിച്ചു തുടങ്ങിയ ഉത്തരകൊറിയ, ഇപ്പോൾ ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നത് പൂർണ്ണമായ അതിർത്തി തുറക്കലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, നിലവിൽ വിനോദസഞ്ചാരികൾക്കും ബിസിനസ്സുകാർക്കും ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടില്ല. സാധുവായ വിസയുള്ളവർക്ക് മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യാൻ അനുമതിയുള്ളത്.
വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ ട്രെയിനിലെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംരംഭകർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരാണ് പ്രധാനമായും ആദ്യയാത്രയിൽ പങ്കുചേരുന്നത്. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിൽ ഈ ട്രെയിൻ സർവീസിന് വലിയ പ്രാധാന്യമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.