
2035 ആകുമ്പോഴേക്കും കേരളത്തിലെ 92.8% ജനങ്ങളും നഗരവാസികളാവുമെന്ന ദേശീയ ജനസംഖ്യാ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേരള അര്‍ബൻ കോണ്‍ക്ലേവ് നടക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിച്ച സംസ്ഥാനമെന്ന നിലയിലും അതീസങ്കീർണ നഗരവൽക്കരണത്തിന് വിധേയമാകുന്ന പ്രദേശമെന്ന നിലയിലും കേരളത്തിന് സമഗ്ര നഗരനയം അനിവാര്യമാണെന്നു മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗോള സമൂഹമെന്ന നിലയിൽ കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കാൻ കോൺക്ലേവ് സഹായിക്കും.
നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവയ്പ് കൂടിയാണിത്. നഗരനയ കമ്മിഷൻ മാര്‍ച്ചില്‍ കൈമാറിയ റിപ്പോര്‍ട്ടിലെയും കോൺക്ലേവില്‍ ഉരുത്തിരിയുന്ന ആശയങ്ങളും ക്രോഡീകരിച്ചാണ് നഗരനയത്തിന് അന്തിമരൂപം നല്‍കുക. പുതിയ ആശയങ്ങളും സ്വീകരിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും തെക്കനേഷ്യക്കും ഒരു ചട്ടക്കൂടും മാതൃകയുമായിരിക്കും ഈ നഗരനയമെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ആദ്യമായി നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായും കേരളം മാറാനൊരുങ്ങുകയാണ്. ഇനിയുള്ള 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്ത മേഖലകളിലും വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് നഗരനയത്തിലൂടെ ലക്ഷ്യമിടുന്നത്. സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികളെ മറികടക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തും. 2050 ആകുമ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നഗരവാസികളാകുമെന്നാണ് കേരള അർബൻ കമ്മിഷന്റെ റിപ്പോർട്ട്. നൂതനവും കേരളത്തിന്റെ സാഹചര്യങ്ങൾക്കിണങ്ങുന്നതുമായ വികസന നയസമീപനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പല നിർദേശങ്ങളും സർക്കാർ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വലിയ നഗരങ്ങൾക്ക് മെട്രോപൊളീറ്റൻ പ്ലാനിങ് കമ്മിറ്റി വേണമെന്ന നിർദേശം കൊച്ചിയിൽ നടപ്പാക്കിയിട്ടുണ്ട്. കമ്മിഷന്റെ പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് മുനിസിപ്പൽ ബോണ്ടുമായി ബന്ധപ്പെട്ടതാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതുള്‍പ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.