
ശക്തന്റെ തട്ടകത്തിൽ കാഴ്ചയുടെ വസന്തമൊരുക്കി വാനിൽ വർണ്ണ വിസ്‌മയം തീർത്ത് കുടമാറ്റം. വാനിൽ മാറി മാറി വർണ്ണ കുടകൾ അണിനിരന്നപ്പോൾ കാഴ്ചക്കാരുടെ മനസിൽ ആവേശം വാനോളം. ആവേശപ്പൂരം ആറാടാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം ചേര്‍ന്നുള്ള താളമേള വിസ്മയത്തിൽ ജനസാഗരം അലിഞ്ഞു. വടക്കുന്നാഥ സന്നിധിയിൽ ഇലഞ്ഞിത്തറ മേളം പൂര്‍ത്തിയായതോടെയാണ് കുടമാറ്റം തുടങ്ങിയത്.
തെക്കേ ഗോപുര നടയ്ക്ക് മുമ്പിലായാണ് കുടമാറ്റം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്. തൃശൂര്‍ തേക്കിൻകാട് മൈതാനവും വടക്കുന്നാഥ സന്നിധിയും സ്വരാജ് റൗണ്ടുമെല്ലാം ജനസാഗരമാണ്. വൈകിട്ട് കുടുമാറ്റം കൂടി ആരംഭിക്കുന്നതോടെ ജനത്തിരക്ക് ഇനിയും ഏറും. കുടമാറ്റം നടക്കുന്ന സ്വരാജ് റൗണ്ടിന്റെ ഭാഗത്തും തേക്കിൻകാട് മൈതാനത്തുമെല്ലാം പൂരപ്രേമികളാൽ നിറഞ്ഞു കഴിഞ്ഞു. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ സന്നിധിയിൽ എത്തിയതോടെ പൂരപ്രേമികൾക്ക് ആവേശമായി. പിന്നാലെ വിവിധ ഘടക പൂരങ്ങളും എത്തി. തിരുവമ്പാടിയുടെ എഴുന്നള്ളത്ത് തെക്കേ മഠത്തിന് മുന്നിലെത്തിയതോടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.