
ചിലർ അങ്ങനെയാണ്
ഗ്രാമത്തിലേക്കുള്ള അവസാന വണ്ടി
പുറപ്പെടാൻ തുടങ്ങുമ്പൊഴും
അപ്പോൾ മാത്രം പരിചയപ്പെട്ട
അപരിചിതനുമായ് അവർ
വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടേയിരിക്കും
മഴ പെയ്യുമെന്ന് ഓർമ്മിപ്പിച്ചാലും
കുടയെടുക്കാതെ
പുറത്തേക്ക് പോകും
അവർക്കറിയാം
ഒരു മഴ നനഞ്ഞാൽ
ജലദോഷമെന്ന മഹാരോഗമല്ലാതെ
മറ്റൊന്നും വരാനില്ലെന്ന്
തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനുള്ള
അറിയിപ്പുമണി മുഴങ്ങിയാലും
സിഗററ്റിലെ അവസാന പുകയും
അകത്തേക്കെടുത്തതിന് ശേഷം മാത്രം
ഇരുട്ടിലേക്ക് നടക്കാൻ തുടങ്ങുന്നവർ
ടെലിവിഷനിൽ അന്തിച്ചർച്ചക്കാർ
ഇതാ ലോകം അവസാനിക്കൻ പോകുന്നേ എന്ന്
വലിയ വായിൽ അലറി
സ്വീകരണ മുറിയെ
കിടിലം കൊളളിക്കുമ്പോഴും
മകനോ, മകളോ നൽകിയ
ഒരു പാവക്കുട്ടിയുടെ
പൊളിഞ്ഞ ഭാഗങ്ങൾ
അവർ ശ്രദ്ധയോടെ
ശരിയാക്കുന്നുണ്ടാവും
ചിലർ അങ്ങനെയാണ്
അവർ ജീവിതത്തെ
ഒരു പോരാട്ടമായോ
വൈകിട്ട് അഞ്ചിന് തീർക്കേണ്ട
എന്തെങ്കിലും ജോലിയായോ കരുതുന്നില്ല
അതുകൊണ്ടുതന്നെ
ഒരു ബസ് യാത്രയിൽ
വൃദ്ധനോ പെൺകുട്ടിയോ
അവരുടെ ഇരിപ്പിടത്തിലേക്ക്
ദയാപൂർവം നോക്കിയാൽ
അവർക്ക് ഉറക്കം നടിക്കാൻ കഴിയില്ല
ഒന്നിനും ധൃതിപ്പെടാതെ
പേജുകൾ എണ്ണി തിട്ടപ്പെടുത്താതെ
അവർ ജീവിതമെന്ന മനോഹര പുസ്തകം
ചുണ്ടിലൊരു പുഞ്ചിരിയോടെ വായിച്ചു പോകുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.