ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി. കളർകോട് ഇരവുകാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിവിധയിനം മാരകായുധങ്ങളും ലഹരിവസ്തുക്കളും ബോബ് നിർമാണ സാമഗ്രികളും നാടൻ ഗുണ്ടുകളും കണ്ടെടുത്തത്. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾ ലഹരി വ്യാപാരം സുലഭമായി നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ ഡി വൈ എസ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലപ്പുഴ ഡി വൈ എസ് പി ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.
പ്രതികളില്‍ ഒരാളായ ഇരവുകാട് ത്രിമൂര്‍ത്തി ഭവനത്തില്‍ രഞ്ചിത്തി (27) ന്റെ വീട്ടില്‍ പൊലീസ് എത്തിയസമയം ഇയാള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് ഇയാളുടെ സഹായികളെന്ന് കരുതുന്ന കുതിരപ്പന്തി തുണ്ടില്‍ അജിത്ത് (30), കാക്കനാട് തുണ്ടില്‍ ദീപക്ക് (28) എന്നിവരേയും പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരോശോധനയിലാണ് ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയത്. 15 ഗ്രാം എംഡിഎംഎ, 300 ഗ്രാം കഞ്ചാവ്, നൂറില്‍പരം ലഹരി ഗുളികള്‍, വിവിധയിനം വാളുകള്‍, കത്തികള്‍, മഴു, പോലീസ് ഉപയോഗിക്കുന്ന ഹാന്‍ഡ് കഫ്, സൈക്കിള്‍ ചെയിന്‍, റിംഗ് സ്പാര്‍, ബോംബ് നിര്‍മാണ സാമഗ്രികള്‍, നാടന്‍ഗുണ്ട് തുടങ്ങിയവയാണ് പിടികൂടിയത്. മയക്ക് ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുന്നതിനായി സ്വന്തമായി സീലും ലറ്റർപേഡും ഇവിടെ നിന്ന് കണ്ടെടുത്തു. രഞ്ചിത്ത് നിരവധി അടിപിടി കേസുകളില്‍ പ്രതിയും അമ്പലപ്പുഴ സ്റ്റേഷനിൽ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്.
ഇയാളുടെ വിട് ഗുണ്ടകളുടെ വിഹാരകേന്ദ്രമായി മാറി കൊണ്ടിരിക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിന് സ്കൂൾ, കോളേജ് കുട്ടികൾ ഇവിടെ നിത്യ സന്ദർശകരായിരുന്നു. കുട്ടികൾക്ക് വേണ്ടിയാണ് ഇയാൾ വിവിധയിനം മയക്കുമരുന്നുകൾ വീട്ടിൽ ശേഖരിച്ചിരുന്നത്. പിടികൂടിയ സുഹൃത്തുകൾ ഇയാളുടെ കച്ചവട സഹായികൾ ആയിരുന്നു. 2000 കാലഘട്ടത്തിൽ നഗരത്തിന്റെ പേടി സ്വപ്നമായിരുന്നു ഇരവുകാട് എന്നാൽ പോലീസിന്റെ നിരന്തര ശ്രമഭലമായാണ് ഇവിടം ശാന്തമായത്. ഇവർ ഇവിടെ ആയുധം ശേഖരിച്ചത് നഗരം കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു. ഓടിപ്പോയ രഞ്ചിത്തിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.