
ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് 24 മണിക്കൂർ കൂടി സമയം അനുവദിച്ചു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി ബോർഡ് യോഗം വോട്ടിനിട്ട് തള്ളി. ബുധനാഴ്ച വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ 16 അംഗ ബോർഡിലെ രണ്ട് പേരൊഴികെ മറ്റെല്ലാവരും ഷെഡ്യൂൾ മാറ്റുന്നതിനെതിരെ വോട്ട് ചെയ്തു. അയൽരാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചത്. പകരം ടൂർണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സ്വതന്ത്ര ഏജൻസികൾ നടത്തിയ സുരക്ഷാ പരിശോധനകളിൽ ഇന്ത്യയിലെ ഒരു വേദികളിലും ബംഗ്ലാദേശ് താരങ്ങൾക്കോ ആരാധകർക്കോ ഭീഷണിയില്ലെന്ന് കണ്ടെത്തിയതായി ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ലോകകപ്പ് ആരംഭിക്കാൻ വളരെ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമല്ലെന്നും ബോർഡ് വിലയിരുത്തി. കൃത്യമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരക്രമം മാറ്റുന്നത് ഭാവിയിലെ ഐസിസി ടൂർണമെന്റുകളെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.