6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025

മലയാളി പ്രവാസികൾക്ക് തിരിച്ചടി ഗൾഫിൽ സ്വദേശിവല്‍ക്കരണം വ്യാപിക്കുന്നു

ബേബി ആലുവ
കൊച്ചി
July 25, 2025 10:52 pm

മലയാളി പ്രവാസികൾക്ക് കടുത്ത വെല്ലുവിളിയുയർത്തി സ്വദേശിവല്‍ക്കരണം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മുഴുവൻ പൊതു-സ്വകാര്യ മേഖലയിലും തദ്ദേശീയർക്ക് തൊഴിൽ നിർബന്ധമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ത്വരിത വേഗത്തിലാണ് നീങ്ങുന്നത്. ഏറ്റവും ഒടുവിലായി ഈ നിരയിലേക്ക് വന്നിരിക്കുന്ന രാജ്യം കുവൈറ്റാണ്. തൊഴിൽ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്താനാണ് തീരുമാനം. അതിനായി ഇപ്പോൾ സർക്കാർ തസ്തികകളിൽ സ്വദേശിവല്‍ക്കരണം കടുപ്പിക്കാനാണ് കുവൈറ്റിന്റെ നീക്കം. നിലവിൽ വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ പദ്ധതി നടപ്പാക്കിവരികയാണ്. ആരോഗ്യ മേഖലയിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പ്രാവർത്തികമാക്കിയത്. ഫാർമസി മേഖലയിൽ പ്രവാസികൾക്ക് മേലിൽ ലൈസൻസ് പുതുക്കി നൽകില്ല എന്ന കടുത്ത തീരുമാനത്തിലാണ് മറ്റൊരു ഗൾഫ് രാജ്യമായ ഒമാൻ. ഫാർമസിസ്റ്റുകളും അവരുടെ സഹായികളും തദ്ദേശീയരായിരിക്കണം എന്നതാണ് പുതിയ നിയമം. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും നിയമനവും പുതിയ നിയമം പിൻപറ്റിയാവണം.
വർഷങ്ങളായി പ്രവാസി പ്രൊഫഷണലുകൾക്ക് ആധിപത്യമുള്ള സ്വകാര്യ ഫാർമസി രംഗത്തെ തൊഴിൽ മേഖലയെക്കുറിച്ച് സ്വദേശി ഫാർമസി ബിരുദധാരികൾ ആശങ്ക പ്രകടിപ്പിച്ചു വരികയായിരുന്നു.

ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതും എന്നാൽ, വലിയ തോതിലുള്ളതോ തന്ത്രപരമോ ആയ സർക്കാർ പദ്ധതികൾക്കായുള്ള ടെണ്ടറുകളിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. അംഗീകൃത സ്വദേശിവല്‍ക്കരണ നിരക്കുകൾ പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് സർക്കാർ കരാറുകൾക്ക് യോഗ്യതയില്ലെന്ന് ഒമാൻ ടെണ്ടർ ബോർഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഒമാനിൽ ഇപ്പോൾത്തന്നെ സ്വദേശി വല്‍ക്കരണം 72 ശതമാനമായി ഉയർന്നിട്ടുണ്ട്. മലയാളികൾ കൂടുതലായി പണിയെടുക്കുന്ന ദുബായ്, അബുദാബി, ഷാർജ എന്നീ എമിറേറ്റുകൾ അടങ്ങിയ യുഎഇയിൽ, 20 ജീവനക്കാരിൽ കൂടുതലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സ്വദേശി വല്‍ക്കരണം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തീരുമാനം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയാണ് ഒടുക്കേണ്ടതായി വരിക. സ്വദേശിവല്‍ക്കരണ നിരക്ക് 2026ന് മുമ്പ് 30 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.

അഭ്യസ്തവിദ്യരായ തദ്ദേശിയർക്ക് തൊഴിലവസരം ഒരുക്കുന്നതിനായി ഇൻഷൂറൻസ് മേഖലയിലും കഴിഞ്ഞ വർഷം ഒക്ടോബർ വരെ 36 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയ യൂണിയൻ കോ ഓപ്പറേറ്റീവ് വ്യാപാര സ്ഥാപനങ്ങളിലും നടപടി ഊർജിതമാക്കാനും തീരുമാനമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ ഡിജിറ്റൽ ഫീൽഡ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്.
സ്വദേശിവല്‍ക്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കാനായി സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കിയ സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഫീസിൽ 80 ശതമാനം വരെ ഇളവാണ് യുഎഇയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.