
പാലക്കാട് അലനല്ലൂരിൽ വാഹനം തട്ടിയതിനെത്തുടര്‍ന്ന് നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയികൂടാനായത്. മറ്റ് അഞ്ച് പേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ മറുപടി.
ഇക്കഴിഞ്ഞ ഞായറാഴ്ച അലനല്ലൂർ സെൻ്ററിലായിരുന്നു യുവാക്കള്‍ ആയുധങ്ങളുമായി ഏറ്റുമുട്ടിയത്. കാട്ടുകുളം സ്വദേശി റഷീദ് സഞ്ചരിച്ച കാർ പ്രദേശവാസികളായ ആറംഗ സംഘം സഞ്ചരിച്ച കാറിൽ തട്ടിയതാണ് സംഭവത്തിന്റെ തുടക്കം. ചെറിയ വാക്കുതർക്കത്തിന് ശേഷം ഇരു കൂട്ടരും പിരിഞ്ഞു പോയി. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചു തീർക്കാനായി റഷീദിന്റെ സഹോദരങ്ങളായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർ സംഭവ സ്ഥലത്തെത്തി. ഇവരെ കണ്ട ആറംഗ സംഘം പ്രകോപിതരായി കത്തികൊണ്ട് കുത്തുകയും ഇരുമ്പ് ദണ്ഡ് അടക്കമുള്ള മാരക ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
ആക്രമണത്തിൽ യൂസഫിനും ഷിഹാബിനും തലയ്ക്ക് വെട്ടേറ്റിരുന്നു. അഷ്റഫിന് മുഖത്ത് ഗുരുതര പരിക്കുണ്ട്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയും പ്രതികൾ കത്തി വീശുകയായിരുന്നു. ഇതോടെ കമ്പും വടികളുമായി നാട്ടുകാരും സംഘടിച്ചെത്തി. പ്രതികൾ പ്രദേശത്ത് ലഹരി വിതരണക്കാരാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികത്സ തേടിയപ്പോഴാണ് രണ്ടാം പ്രതി ഫിറോസിനെ അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. മറ്റു പ്രതികളായ നിഹാൽ, സാദിഖ് അലി, സഞ്ജിത്ത്, ഹസീബ്, സമീർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് നാട്ടുകൽ പൊലീസ് പറഞ്ഞു. റിമാൻഡിലുള്ള ഫിറോസിന്റെ പരാതിയിൽ പരിക്കേറ്റ യൂസഫിനെയും കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറോസിൻ്റെ മകനെ മർദിക്കുന്നത് തടയുന്നതിനിടെ മരവടികൊണ്ട് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.