
ട്രെയിനിൽ എസ് ഐ വേഷത്തിൽ യാത്രനടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം രോഹിണിഭവനിൽ അഖിലേഷിനെയാണ് (30) റെയിൽവേ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം-ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്ന് പുലർച്ചയാണ് സംഭവം. ട്രെയിൻ കായംകുളം സ്റ്റേഷൻവിട്ടപ്പോൾ ട്രെയിനിൽ പരിശോധന നടത്തിയ റെയിൽവേ പൊലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തപ്പോൾ തിരിച്ചുണ്ടായ പ്രതികരണത്തിൽ തോന്നിയസംശയമാണ് പിടികൂടാൻ കാരണം. ചോദ്യചെയ്യപ്പോൾ തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ് ഐയാണെന്നും പറഞ്ഞു.
തൊപ്പിയടക്കമുള്ള വേഷത്തിനൊപ്പം പൊലീസിന്റെ ഔദ്യോഗികചിഹ്നവുമുണ്ടായിരുന്നു. യൂണിഫോമിൽ പേരുമുണ്ടായിരുന്നു. അന്വേഷണത്തിൽ ഇത് കളവാണെന്ന് തിരിച്ചറിഞ്ഞതോടെ ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് എസ്ഐ കെ ബിജോയ്കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ് തൃശൂരിൽ പിഎസ്സി പരീക്ഷയെഴുതാൻ പോയതാണെന്ന് സമ്മതിച്ചത്. ചെറുപ്പം മുതൽ പൊലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല.
അത് സഫലമാക്കാനാണ് പൊലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്രചെയ്തതെന്നാണ് പറയുന്നത്. അതേസമയം, യൂണിഫോം ദുരുപയോഗം നടത്തിയോയെന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക ചിഹ്നവും വേഷവും ധരിച്ച് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.