17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

മയക്കുമരുന്ന് വിപണന സംഘങ്ങൾ നഗരത്തില്‍ ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു

Janayugom Webdesk
ചാത്തന്നൂർ
October 15, 2024 9:14 pm

മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി വെട്ടേറ്റു ഒരാൾക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലിൽ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടനാട് ജയന്തി കോളനിയിൽ ലൈലമൻസിലിൽ ഷമീർ (28), അമീർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തെ കുറിച്ച് ചാത്തന്നൂർ പൊലിസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ന് ശീമാട്ടി ജങ്ഷനിൽ വച്ചാണ് സംഭവം നടക്കുന്നത്. 14 ഓളം മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതിയായി പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയതിന് ശേഷം ജാമ്യത്തിൽ നിൽക്കുന്ന പ്രതിയായ സനോജ് ശീമാട്ടി ജങ്ഷനിലെ കടയിൽ നിന്നും സാധനം വാങ്ങി റോഡിലിരുന്ന സ്കൂട്ടറിൽ കയറവേ മുൻ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടറിൽ എത്തിയ അമീർ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. 

അമിറിന്റെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടമായ സനോജിനെ അമീറിന്റെ പിന്നാലെ മറ്റൊരു സ്കൂട്ടറിൽ എത്തിയ ഷമീറും മഴു കൊണ്ട് വെട്ടി പരിക്കേല്പിച്ചു. ഇരുവരുടെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സനോജിനെ വീട്ടുകാരെത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷമീറിനെ സംഭവ സ്ഥലത്ത് വച്ചും സമീറിനെ ഇന്നലെ വൈകുന്നേരം നാല് മണിക്ക് മാമ്പള്ളിക്കുന്നം ഏലായ്ക്ക് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. 

നിരവധി മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ അമീറും ഷമീറും. ശീമാട്ടി ജങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ മറവിൽ ഒന്നിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വന്നവരായിരുന്നു ഇരു സംഘങ്ങളും. സനോജ് ജയിലിൽ ആയതിനെ തുടർന്ന് സ്വന്തം നിലയിൽ കച്ചവടം നടത്തി വന്ന ഷമീറും സംഘവും കാപ്പ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ സനോജും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷം ഉണ്ടാവാൻ കാരണം. സനോജ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.