മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജുഡീഷ്യൽ അന്വേഷണവുമായി യോഗി ആതിഥ്യനാഥ് സർക്കാർ. ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു . മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. ദുരന്തത്തിൽ അനാസ്ഥ ചർച്ചയായതോടെ ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണം. കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു . മരിച്ചവരിൽ 5 പേരെ തിരിച്ചറിയാൻ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും. അതേ സമയം ജുഡീഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സർക്കാരാണെന്നും പ്രതിപക്ഷം വിമർശിച്ചു. ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്‌നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കിയിരുന്നു. അകാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.