
കേരളത്തിൽ ജന്മിത്വത്തിന്റെ വേരറുത്തത് സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) സംഘടിപ്പിച്ച കേരളത്തിൽ ജന്മിവാഴ്ച അവസാനിപ്പിച്ചതിന്റെ 55-ാം വാർഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജന്മിത്വവാഴ്ച അവസാനിപ്പിച്ച് സമഗ്രമാറ്റത്തിന് വഴിയൊരുക്കിയത് അച്യുതമേനോൻ സർക്കാരിന്റെ കാലത്തായിരുന്നു. ജാതി, ജന്മി വ്യവസ്ഥകളുടെ എല്ലാ ജീർണ്ണാവസ്ഥകളും അനുഭവിച്ചറിഞ്ഞ നാടാണ് ഇന്ത്യയും കേരളവും. സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്ക് മനുഷ്യനെപ്പോലെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിച്ചിരുന്നു. അതിനൊക്കെ സമഗ്രമായ മാറ്റം ഉണ്ടാക്കി, പുതുചരിത്രം കുറിച്ചത് സി അച്യുതമേനോന്റെ കാലത്ത് ഭൂപരിഷ്കരണനിയമം പാസാക്കിയതോടെയാണ്.
1969 നവംബർ ഒന്നിന് സി അച്യുതമേനോൻ മുഖ്യമന്ത്രിയായി സിപിഐ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരാണ് 1970 ജനുവരി ഒന്നിന് കേരളത്തിൽ ജന്മി വാഴ്ച അവസാനിപ്പിച്ചത്. ഭൂപരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും ജനുവരി 1ന് നിലവിൽ വന്നു. നിയമം നടപ്പിലാക്കി ഒമ്പത് മാസം കൊണ്ട് 28 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് മാത്രം 40 ലക്ഷത്തോളം കുടിയാൻമാർക്കും പാട്ടകുടിയാന്മാർക്കും ഭൂമി ലഭിച്ചു.
ചുരുങ്ങിയ കാലത്തിനിടയിൽ കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന നിരവധി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനൊപ്പം ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്കും തുടക്കമായി. എന്നാൽ ചിലർ ഇതെല്ലാം മറച്ചുവച്ച് ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ പിളർപ്പും പിന്നീട് ഉണ്ടായ കാര്യങ്ങളുമൊക്കെ എല്ലാവർക്കും അറിയാം. പണിയെടുക്കുന്നവന്റെ പാർട്ടിക്കുള്ളിലെ പിളർപ്പ് എക്കാലത്തും ദൗർഭാഗ്യകരവുമാണ്. എന്നാൽ ആ ഭിന്നിപ്പിന്റെ പേരിൽ സത്യത്തെ വളച്ചൊടിക്കുന്നത് ശരിയല്ല. ഭിന്നിപ്പിന്റെ പേരിൽ സത്യം മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന യോഗത്തിൽ ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. ജോൺ വി ജോസഫ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ ഇ ഇസ്മയിൽ, കെ രാജു, പി കെ കൃഷ്ണൻ, സി കെ ശശിധരൻ, അഡ്വ വി കെ സന്തോഷ് കുമാർ, അഡ്വ വി ബി ബിനു, ഒ പി എ സലാം, എ മുസ്തഫ, വി എസ് പ്രിൻസ്, ആർ അനിൽകുമാർ, അജയൻ പാപ്പനംകോട്, ടി സിദ്ധാർത്ഥൻ, കെ വി ബാബു, സി യു ജോയി, മനോജ് പി ഇടമന, എ കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.