23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026

അധികാര ഗര്‍വ് തുടര്‍ന്ന് വിസി; യുവജന വിദ്യാര്‍ത്ഥി പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
July 10, 2025 3:21 pm

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന നയങ്ങള്‍ക്കെതിരെ യുവജന‑വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. എഐഎസ്എഫ്, എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകള്‍ കേരള സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചുകള്‍ക്ക് നേരെ നിരവധിതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വൈസ്ചാന്‍സലര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എഐഎസ് എഫ് പ്രതിഷേധം.
സംഘി വിസി അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് ആണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം ആർഎസ്എസിന്റെ തിട്ടൂരം നടപ്പാക്കാനായി വൈസ് ചാൻസലര്‍ മോഹനൻ കുന്നുമ്മല്‍ നേരിട്ട് ഇറങ്ങിയത് കേരള സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ചു.

ഇന്നലെ സര്‍വകലാശാലയിലെത്തിയ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനോട് അധികാര ഗര്‍വ് കാണിച്ച വിസി, രജിസ്ട്രാർക്കുള്ള ഇ – ഫയലുകൾ അദ്ദേഹത്തിന് അയയ്ക്കരുതെന്ന് കമ്പ്യൂട്ടർ ഓപ്പറേറ്റിങ് ഡയറക്ടറോട് നിർദേശിച്ചു. ഇതോടെ ഫയൽ നീക്കം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ വൈകിട്ടോടെ ഡോ. കെ എസ് അനിൽകുമാറിന്റെ ഡിജിറ്റൽ ഒപ്പ് പുനഃസ്ഥാപിച്ചു. മോഹനൻ കുന്നുമ്മല്‍ വിദേശത്ത് ആയിരുന്നപ്പോള്‍ താൽക്കാലിക വിസിയായിരുന്ന സിസ തോമസും സമാന നടപടികളാണ് സ്വീകരിച്ചത്. രജിസ്ട്രാർ വഴിയെത്തിയ ഫയലുകൾ സ്വീകരിക്കാതെ അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാർ വഴി നേരിട്ട് അയച്ചാൽ മതിയെന്നായിരുന്നു സിസയുടെ നിർദേശം.

ഇന്നലെ വൈസ് ചാൻസലര്‍ സര്‍വകലാശാലയിലെത്തിയിരുന്നില്ല. ബുധനാഴ്ച സർവകലാശാലയിലെത്തിയ അനിൽകുമാർ ഒരു ദിവസത്തെ അവധി അപേക്ഷ മോഹനൻ കുന്നുമ്മലിന് നൽകിയിരുന്നു. എന്നാൽ, സസ്പെൻഷനിലുള്ള ആളിന് എങ്ങനെ അവധി അനുവദിക്കുമെന്ന കുറിപ്പോടെ വിസി അപേക്ഷ മടക്കി. ഇതിന് മറുപടിയായി താൻ ഇപ്പോഴും സർവകലാശാലയുടെ രജിസ്ട്രാറാണെന്നും സിൻഡിക്കേറ്റാണ് തന്നെ നിയമിച്ചതെന്നും കെ എസ് അനിൽകുമാർ മറുപടി നൽകി. അതിനുശേഷമാണ് ഇന്നലെ അനില്‍കുമാര്‍ ഓഫിസിലെത്തിയത്. രജിസ്ട്രാറെ ഓഫിസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് വിസി നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ ത‍ടഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.