17 June 2024, Monday

തൊഴില്‍ മേഖല വഷളാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തി: വഹിദാ നിസാം

Janayugom Webdesk
ഗുരുദാസ് ദാസ് ഗുപ്ത നഗർ
December 19, 2022 10:18 pm

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർത്തുന്ന കാര്യത്തിൽ കേന്ദ്രം രാഷ്ട്രീയം കാണുകയാണെന്ന് എഐടിയുസി ദേശീയ സെക്രട്ടറി വഹിദാ നിസാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ അനുദിനം വർധിച്ച് വരുമ്പോഴും നരേന്ദ്ര മോഡി സർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. അസംഘടിത മേഖലയിൽ അരക്ഷിതാവസ്ഥ വ്യാപകമാകുകയാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം കവരുന്ന കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ഇന്ത്യയിൽ 97 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയുടെ കീഴിലാണ്. അവർ ജിഡിപിയിൽ 60 ശതമാനം സംഭാവന നൽകുന്നുണ്ട്. എന്നിട്ടും ഈ രംഗത്ത് സാമ്പത്തിക‑സാമൂഹിക പിന്നാക്കാവസ്ഥ രൂക്ഷമായികൊണ്ടിരിക്കുന്നു. യാതൊരു തൊഴിൽ ആനുകുല്യങ്ങളും നൽകാതെ അസംഘടിത മേഖലയിലെ തൊഴിലാളികൾ കഷ്ടപ്പെടുന്ന കാഴ്ചയാണ് രാജ്യത്തെമ്പാടും കാണാൻ കഴിയുന്നത്.

ഈ രംഗത്തെ ഉടച്ച് വാർക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. തൊഴിലാളികളെ ഉല്പന്നങ്ങളായി മാത്രം നോക്കികാണുന്ന ഭരണകൂടമാണ് ഇന്ത്യഭരിക്കുന്നത്. അതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് തൊഴിൽ സമൂഹം. പുതിയൊരു തൊഴിൽ നിയമനിർമ്മാണത്തിലുടെ തൊഴിൽ മേഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ മാത്രമേ ഇതിന് പ്രതിവിധി ഉണ്ടാകൂ. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നത് വഴി സമ്പത്ത് വ്യവസ്ഥക്ക് വൻ കോട്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യൻ സമ്പദ് മേഖലയുടെ വളർച്ചയിൽ പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന പിന്തുണ വലുതാണ്. അതെല്ലാം വിറ്റുകൊണ്ടിരിക്കുന്ന കേന്ദ്രനയം തൊഴിലാളികളെ അപകടത്തിലേക്കാണ് തള്ളിവിടുന്നത്.

തൊഴിൽ അവകാശങ്ങൾക്കെതിരെ പോരാടുന്ന സാധാരണക്കാരെ കേന്ദ്രത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകർക്കാനാണ് ശ്രമിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ തൊഴിലാളികൾക്ക് വേണ്ടിയുള്ള പുതിയൊരിന്ത്യ എന്ന ആശയത്തിന് പ്രാധാന്യം വർധിച്ച് വരുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിലാളികളെ ചുഷണം ചെയ്യുന്ന ഭരണ വർഗത്തെ പുറത്താക്കാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യുവാൻ സമ്മേളനം നാല് കമ്മിഷനുകളെ നിയോഗിച്ചിരുന്നു. വിശദമായ പൊതു ചർച്ചകൾക്കു ശേഷം ഉരുത്തിരിഞ്ഞുവന്ന പ്രധാന വിഷയങ്ങൾ മോഡി സർക്കാരിന് മുന്നിൽ സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.