
സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ‘അക്ഷരക്കൂട്ട്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം 18, 19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ അനുഭവത്തിൽ നിന്നുള്ള പ്രചോദനമാണ് കുട്ടികളുടെ സംസ്ഥാനതല പുസ്തകോത്സവം എന്ന ആശയത്തിന് പിന്നിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയം, ജവഹർ ബാലഭവൻ, മൺവിള എസിഎസ്‌റ്റിഐ എന്നിവിടങ്ങളാണ് സാഹിത്യോത്സവത്തിന് വേദിയാകുന്നത്. സാഹിത്യരചനയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, അവർക്ക് ദിശാബോധം നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ ക്ലാസുകളിലെ 137 വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഒന്നിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള കുട്ടികൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
കുട്ടി എഴുത്തുകാർക്കായി വിവിധ വിഷയങ്ങളിൽ ശില്പശാലകളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പ്രമുഖ എഴുത്തുകാരുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്താനും കലാപരിപാടികൾ അവതരിപ്പിക്കാനും പ്രത്യേക വേദി ഒരുക്കും. കുട്ടി എഴുത്തുകാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 140 ഓളം വിദ്യാർത്ഥികൾ സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകും. മൺവിളയിലുള്ള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കുട്ടികളുടെ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
എഴുത്തുകാരായ വിദ്യാർത്ഥികളെ കൂടാതെ, സാഹിത്യത്തിൽ താല്പര്യമുള്ള മറ്റ് കുട്ടികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടികളിൽ പങ്കെടുക്കാം. ഇതിനായി അക്ഷരക്കൂട്ട് ഡോട്ട് ഐഎൻ എന്ന പേരിൽ ഒരു പ്രത്യേക പോർട്ടൽ തയ്യാറാക്കുന്നുണ്ട്. പോര്‍ട്ടല്‍ തിങ്കളാഴ്ച സജ്ജമാകും. 18ന് കനകക്കുന്നിൽ വെച്ച് നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. കുട്ടികളുടെ പുസ്തകങ്ങൾ അധ്യാപകർ വായിച്ച് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തിയശേഷം, വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മെന്റർ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും എന്നതാണ് അക്ഷരകൂട്ട് സാഹിത്യോത്സവത്തിന്റെ പ്രത്യേകത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.