
അമേരിക്കയിൽ വീശിയടിച്ച ‘ഫേൺ’ ശൈത്യ കൊടുങ്കാറ്റിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. അതിശൈത്യത്തെത്തുടർന്ന് ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ കൊടുങ്കാറ്റ് നേരിട്ട് ബാധിച്ചതായാണ് വിവരം. കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും വൈദ്യുത ലൈനുകൾ തകർന്നതോടെ എട്ട് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിലായി. യാത്രാ മേഖലയെയും ശീതക്കാറ്റ് സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് രാജ്യത്തുടനീളം പതിനൊന്നായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. വാഷിങ്ടണിലെ റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളം പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് സൗത്ത് കരോലിന, വിർജീനിയ, ടെന്നസി, ജോർജിയ ഉൾപ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎസ് സെനറ്റ് ഇന്ന് വൈകുന്നേരം നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. മിക്ക സംസ്ഥാനങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുകയാണ്. ഏകദേശം 180 ദശലക്ഷം ആളുകളെ ഈ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. ഒഹായോ താഴ്‌വര മുതൽ വടക്കുകിഴക്കൻ മേഖലകൾ വരെ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച അതിരൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.