13 May 2024, Monday

ചേര്‍ത്തലയില്‍ സ്വകാര്യബസിന് നേരെ വീണ്ടും ആക്രമണം

Janayugom Webdesk
ചേര്‍ത്തല
July 11, 2023 12:17 pm

ചേർത്തല: സ്വകാര്യ ബസുകളിലെ തൊഴിലാളികളുടെ കുടിപ്പക ഒഴിയുന്നില്ല. ആക്രമണത്തില്‍ ഒരു ബസ് കൂടി തകര്‍ന്നു. തുറവൂർ നാലുകുളങ്ങരയിൽ ഇട്ടിരുന്ന ബസിന്റെ മുന്നിലെ ചില്ലാണ് തകർത്തത്. എറണാകുളം സ്വദേശിയും പ്രവൈറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ എം ബി സത്യന്റെ ഉടമസ്ഥതയിൽ ചേർത്തല എറണാകുളം റൂട്ടിലോടുന്ന ബസിനുനേരെയാണ് അക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച ചേർത്തലയിൽ ആറു ബസുകൾ തുടർച്ചയായി രണ്ടു തവണ അക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണോ ഞായറാഴ്ച നടന്ന അക്രമമെന്നും പരിശോധിക്കുന്നുണ്ട്.

നാലുകുളങ്ങരയിൽ ഞായറാഴ്ച രാത്രിയിൽ അക്രമുണ്ടായതായാണ് കണക്കാക്കുന്നത്. കുത്തിയതോട് പോലീസിൽ പരാതി നൽകി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി സംഭവത്തിൽ ചേർത്തല ഡിവൈ എസ് പി ക്കു പരാതി നൽകിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അക്രമത്തിൽ ബസുടമകൾ ആശങ്കയിലാണെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കെ തിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. കഴിഞ്ഞയാഴ്ച ചേർത്തലയിലുണ്ടായ അക്രമം തൊഴിലാളി തർക്കത്തെ തുടർന്നായിരുന്നു. സ്റ്റാൻഡിൽ ബസുടകൾ തമ്മിലുള്ള കുടിപ്പകയും അക്രമത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ ഇനിയും നാലുപേർകൂടി ഉൾപെട്ടതായാണ് പോലീസിന്റെ വിലയിരുത്തൽ. ബസുകൾ രണ്ടുതവണ അക്രമിക്കപ്പെട്ടതിനെ തുടർന്ന് ഉടമ സനീഷ് ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവുവാങ്ങിയിരുന്നു. രണ്ടു തവണ ബസുകൾക്കു നേരേയുണ്ടായ അക്രമത്തിൽ എട്ടുലക്ഷത്തോളം നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ആറ് ബസുകളുടെ ചില്ലുകൾ തകർന്ന ശേഷം പുതിയത് മാറ്റി പിറ്റേദിവസം മാറ്റീട്ട ആറ് ബസുകളുടെ ചില്ലുകളും തകർത്തീരുന്നു. അന്നു നടന്ന അക്രമത്തിലെ രണ്ടുപേരെ ചേർത്തല പോലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.