
മലയാള സിനിമയുടെ ചരിത്രപരമായ മഹത്വം ഇടിച്ചു തകർക്കാൻ ചിലർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രത്തിന് ദേശീയ പുരസ്കാരം നല്‍കിയത് കലയ്ക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണ് ആ സിനിമയ്ക്ക് സിനിമയ്ക്ക് ലഭിച്ച ദേശീയ അവാര്‍ഡ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ആ ചലച്ചിത്രം അംഗീകരിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെട്ടത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്കപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരംവയ്ക്കുാൻ വേണ്ടി കലയെ ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരണം. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാർജിച്ചത് മണ്ണിനോടും മനസിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേർന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയാണ് ആക്രമിക്കപ്പെടുന്നത്. ദേശീയ അവാർഡിന് അർഹമായ ഈ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുന്നു. മലയാള ചലച്ചിത്ര രംഗത്തിന് അർഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ലെന്നത് ഈ കോൺക്ലേവിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകൾ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ വ്യവസായം നിലനിന്നാലേ തങ്ങളുള്ളൂ എന്ന ബോധത്തോടെ ഈഗോ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സിനിമകളിൽ ഒരു നിയന്ത്രണവുമില്ലാതെ വയലൻസ് കടന്നുവരുന്നുണ്ട്. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകർ മറക്കരുത്. അതിഭീകര വയലൻസിന്റെ ദൃശ്യങ്ങൾ കുഞ്ഞുങ്ങളുടെ മനോഘടനയെ വികലമാക്കും. മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങൾ കൂടുതലായി ഉണ്ടാവുന്നതും ശ്രദ്ധിക്കണം. മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്കരിച്ച് അവതരിപ്പിക്കുന്നതും. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളിൽ നിന്നു മാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെളിവാകുന്നത് സിനിമയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണന: മോഹൻലാല്‍
മലയാള സിനിമയുടെ ഭൂതം വർത്തമാനം ഭാവി എന്നിവ അപഗ്രഥിച്ച് തയ്യാറാക്കുന്നതാണ് സമഗ്രമായ സിനിമാ നയമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മോഹൻലാൽ പറഞ്ഞു. സിനിമ എന്ന തൊഴിൽ മേഖലയ്ക്ക് സർക്കാർ നൽകുന്ന ഗൗരവകരമായ പരിഗണനയാണ് ഇത് വ്യക്തമാക്കുന്നത്. സിനിമാനയം രൂപീകരിക്കുന്നതിലൂടെ മലയാള സിനിമാരം രംഗം ഉന്നതിയിലെത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നല്ല സിനിമ എന്താണെന്ന് പഠിച്ചത് മലയാളത്തിലൂടെ: സുഹാസിനി
നല്ല സിനിമ എന്താണെന്ന് തന്നെ പഠിപ്പിച്ചത് മലയാള സിനിമയാണെന്ന് നടി സുഹാസിനി പറഞ്ഞു. മലയാള സിനിമ ദൈവത്തിന്റെ സമ്മാനമാണ്. ഓരോ തവണയും മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ അത് നല്ല സിനിമ എന്താണെന്ന പഠനാനുഭവമാണ് ഉണ്ടാവുന്നത്. അതേരീതിയില്‍ സിനിമാനയം രൂപീകരിക്കാനുള്ള ഈ കോണ്‍ക്ലേവ് മറ്റ് പല കോണ്‍ക്ലേവുകള്‍ക്കും മാതൃകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.