21 December 2025, Sunday

Related news

November 3, 2025
August 28, 2025
April 17, 2025
April 17, 2025
February 8, 2025
November 21, 2024
October 27, 2024
October 17, 2024
August 10, 2024
August 3, 2024

പ്രകൃതിസൗന്ദര്യം വിളിച്ചോതുന്ന അറപ്പപ്പൊഴിയിൽ സന്ദർശകരുടെ തിരക്കേറുന്നു

Janayugom Webdesk
ആലപ്പുഴ
October 17, 2024 2:54 pm

പ്രകൃതിസൗന്ദര്യം വിളിച്ചോതുന്ന അറപ്പപ്പൊഴിയും തീരവും കാണാനും ആസ്വദിക്കാനും സന്ദർശകരുടെ തിരക്കേറി. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ തീരപ്രദേശമാണ് അറപ്പപ്പൊഴി. കടലിനോട് ചേർന്ന് ഇടതൂർന്ന് നിൽക്കുന്ന കാറ്റാടി മരങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം. തീരദേശറോഡിലെ അറപ്പപ്പൊഴിക്കു കുറുകെയുള്ള പാലത്തിൽ നിന്നാൽ പടിഞ്ഞാറ് കടലും കിഴക്ക് പൊഴിയും ചുറ്റുമുള്ള കാടുകളും കണ്ടാൽ കുട്ടനാടിന്റെ ദൃശ്യഭംഗിയാണ് ലഭിക്കുക. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ നിരവധി പേരാണ് എത്തുന്നത്. സൂര്യാസ്തമയം കാണാനാണ് കുട്ടികളും മുതിർന്നവരും അധികവും എത്തുന്നത്. സന്ദർശകരുടെ തിരക്കു കൂടിയതോടെ തീരത്ത് ചായക്കടകളും തട്ടുകടകളും ഐസ്ക്രീം പാർലറുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു.

തീരസൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ മാത്രമല്ല, അറപ്പപ്പൊഴി കടലോരത്തും കാറ്റാടി കൂട്ടത്തിലും വധുവരന്മാർ ഫോട്ടോ ഷൂട്ടിനായും എത്താറുണ്ട്. കൂടാതെ ചില സീരിയൽ ലൊക്കേഷനുകൾക്കും അറപ്പപ്പൊഴി തീരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തീരദേശറോഡിന്റെ വികസനത്തോടെയാണ് അറപ്പപ്പൊഴിയുടെ മഹത്വം സഞ്ചാരികൾ തിരിച്ചറിയുന്നത്. തിരക്കൊഴിഞ്ഞ പാതയിലൂടെ യാത്ര ചെയ്യുന്നവരാണ് പ്രദേശത്തെ ആദ്യം മനസിലേറ്റുന്നത്. പാലവും പാലത്തിൽനിന്നുള്ള കടലിന്റെയും പൊഴിയുടെയും കാഴ്ചകളും കണാനെത്തിയവർ കാറ്റാടിക്കൂട്ടത്തിൽ ഇരുന്നുള്ള ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാേടെയാണ് ആസ്വാദകരുടെ തിരക്കേറിയത്. നാലുവർഷമായി പൊഴിയിൽ പൊന്തുവള്ളങ്ങളുടെ മത്സക്കളികളും നടക്കാറുണ്ട്.

നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഡിസംബറിലാണ് പൊന്തുവള്ളം കളി നടക്കുന്നത്. ഇത് കാണാനും നിരവധി പേരാണ് അറപ്പപ്പൊഴി തീരത്തെത്തുന്നത്. ആലപ്പുഴ ബീച്ചിൽ എത്തുന്നവർക്ക് തീരദേശറോഡിലൂടെ വാടപ്പോഴിപ്പാലത്തിലൂടെ മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ അറപ്പൊഴി തീരത്തെത്താനാകും. പൊഴിയും തീരവും വൃത്തിയാക്കി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പെഡസ്റ്റൽ ബോട്ടുകൾ ഏർപ്പെടുത്തിയാൽ അറപ്പപ്പൊഴി തീരവും വിനോദസഞ്ചാര രേഖകളിൽ ഇടം പിടിക്കാനാകും. കിലോമീറ്ററുകളോളം നീണ്ടുനിവർന്നു കിടന്ന അറപ്പപ്പൊഴി 300 മീറ്ററോളം നീളത്തിലും 200 മീറ്ററോളം വീതിയിലും ഒതുങ്ങി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന കരപ്പാടം വരെ ഉണ്ടായിരുന്നതാണ് അറപ്പപ്പൊഴി. 1970 കളിൽ സ്കൂട്ടർ ഫാക്ടറിയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് അറപ്പപ്പൊഴി ചുരുങ്ങിയതെന്നാണ് തീരദേശവാസികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.