
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന് കൈമാറിയ ശതകോടികളുടെ ആയുധങ്ങൾ ട്രാക്ക് ചെയ്യുന്നതിൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പരാജയപ്പെട്ടതായി റിപ്പോർട്ട്. പെന്റഗൺ ഇൻസ്പെക്ടർ ജനറൽ പുറത്തുവിട്ട പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 13.4 ബില്യൺ ഡോളർ (ഏകദേശം 1,13,000 കോടി രൂപ) വിലമതിക്കുന്ന ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും കാര്യത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.
2023 ഒക്ടോബർ മുതൽ 2024 ഏപ്രിൽ വരെയുള്ള ആറുമാസത്തിനിടെ ഇസ്രയേലിന് നൽകിയ 40 ലക്ഷത്തിലധികം വെടിക്കോപ്പുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഈ ആയുധങ്ങൾ ഏതെങ്കിലും അനധികൃത ഗ്രൂപ്പുകളുടെ കൈകളിൽ എത്താൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള ആയുധങ്ങളുടെ നിരീക്ഷണം യുദ്ധത്തിന് മുൻപ് 69 ശതമാനമായിരുന്നു. എന്നാൽ നിലവിൽ ഇത് 44 ശതമാനമായി കുറഞ്ഞു. ഉദ്യോഗസ്ഥരുടെ കുറവും അതിവേഗത്തിലുള്ള ആയുധ കൈമാറ്റവുമാണ് ഇതിന്റെ കാരണമായി പറയുന്നത്.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബോംബുകൾ, പീരങ്കി ഉണ്ടകൾ, തോക്കുകൾ എന്നിവയാണ് കാണാതായവയിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇവ എവിടെയാണ് ഉപയോഗിച്ചതെന്നോ ആരുടെ പക്കലാണെന്നോ ഉള്ള വിവരങ്ങൾ പെന്റഗണിന്റെ കൈവശമില്ല. ഇതാദ്യമായല്ല അമേരിക്ക ഇത്തരമൊരു വെല്ലുവിളി നേരിടുന്നത്. 2013 നും 2017 നും ഇടയിൽ ഇറാഖിന് നൽകിയ ആയുധങ്ങളുടെ കാര്യത്തിലും സമാനമായ വീഴ്ചകൾ സംഭവിച്ചിരുന്നു. എന്നാൽ അന്ന് ഉണ്ടായ പിഴവുകൾ തിരുത്താൻ പെന്റഗൺ തയ്യാറായില്ല എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഗസ്സയിലെ ആക്രമണം അമേരിക്കൻ ആയുധ നിർമ്മാണ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. 2023 മുതൽ ഇതുവരെ 32 ബില്യൺ ഡോളറിന്റെ (ഏകദേശം 2.70 ലക്ഷം കോടി രൂപ) ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് നൽകിയത്. പെന്റഗണിന്റെ ആകെ ആസ്തിയായ നാല് ട്രില്യൺ ഡോളറിൽ 63 ശതമാനവും കൃത്യമായി എവിടെയാണെന്ന് കണക്കുകളില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.