23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം

Janayugom Webdesk
സുധാകര്‍ റെഡ്ഡി നഗര്‍ (ചണ്ഡീഗഢ്)
September 24, 2025 10:31 pm

രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ദളിത് വിഭാഗം വിവിധ തരത്തില്‍ തൊട്ടുകൂടായ്മയും വിവേചനവും അക്രമവും നേരിടുന്നത് സമൂഹത്തിന് തീരാക്കളങ്കവും ഭരണഘടനയുടെ പൂര്‍ണ ലംഘനവുമാണെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ വിവേചനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചത് ആശങ്കാജനകമാണ്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യന്‍ ഭരണഘടനയെ നിരാകരിക്കുകയും രാജ്യത്തെ നിയമ ചട്ടക്കൂടിന്റെ അടിസ്ഥാനം മനുസ്മൃതി ആക്കണമെന്നുമുള്ള അവരുടെ ആവശ്യം രഹസ്യമല്ല. ചാതുര്‍വര്‍ണ്യം പ്രോത്സാഹിപ്പിക്കുന്നതിനായി എഴുതിയ ഗ്രന്ഥമാണ് മനുസ്മൃതി. ലിംഗപരമായ അടിച്ചമര്‍ത്തലിനൊപ്പം അധ്വാനിക്കുന്ന എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്നതിനെ അത് ന്യായീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വളരെ കൂടുതലാണ്. 

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. 2018ല്‍ ദളിതര്‍ക്കെതിരെ 42,747 അതിക്രമങ്ങളാണ് നടന്നത്. തൊട്ടടുത്ത വര്‍ഷം അത് 45,876 ആയി കൂടി. 2020ല്‍ 50,202 ആയി കുതിച്ചു. ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു.
ഉത്തര്‍പ്രദേശില്‍ 2020ല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 12,714 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 3,955 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. തെലങ്കാനയില്‍ 1,959 കേസുകളില്‍ 25 പേരാണ് ശിക്ഷിക്കപ്പെട്ടത്. ഹരിയാനയില്‍ 1,210 കേസുകളില്‍ 12 ഉം ഝാര്‍ഖണ്ഡില്‍ 666 കേസുകളില്‍ 15ഉം മധ്യപ്രദേശില്‍ 6,899 കേസുകളില്‍ 791ഉം, മഹാരാഷ‍്ട്രയില്‍ 2,569 കേസുകളില്‍ 87ഉം ഒഡിഷയില്‍ 2,046 കേസുകളില്‍ അഞ്ചും രാജസ്ഥാനില്‍ 7,017 കേസുകളില്‍ 886ഉം പേരാണ് ശിക്ഷിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. കുറ്റാരോപിതര്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയും സമാന ചിന്താഗതിക്കാരായ സംഘടനകളും ഒരുമിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ സംരക്ഷിക്കാന്‍ മുന്നോട്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.