12 December 2025, Friday

Related news

December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025

പാകിസ്ഥാനിലെ പള്ളിയില്‍ ചാവേറാക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഇസ്ലാമാബാദ്
January 30, 2023 4:18 pm

പാകിസ്ഥാന്‍ പെഷവാര്‍ പ്രവിശ്യയിലെ അതീവ സുരക്ഷാ മേഖലയിലുള്ള പള്ളിയില്‍ ചാവേറാക്രമണം. 46 പേര്‍ കൊല്ലപ്പെട്ടു. 150ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യയിലെ പൊലീസ് ആസ്ഥാനവും തീവ്രവാദവിരുദ്ധ സേനാ വിഭാഗം, ഫ്രണ്ടിയര്‍ റിസര്‍വ് പൊലീസ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. ഇരയായവരില്‍ ഭൂരിഭാഗവും പൊലീസുകാരാണ്. 46 പേരുടെ മരണം സ്ഥിരീകരിച്ചതായി ലേഡി റീഡിങ് ഹോസ്പിറ്റല്‍ സ്ഥിരീകരിച്ചു. 38 പേരുടെ പേര് വിവരങ്ങള്‍ പെഷവാര്‍ പൊലീസ് പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. 

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 13 പേരുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. പെഷവാറിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്കായി രക്തദാനം നടത്തണമെന്ന് ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷമുള്ള പ്രാര്‍ത്ഥനാ സമയത്താണ് ആക്രമണം. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും സ്ഫോടനത്തില്‍ തകര്‍ന്നു. 300–400 പൊലീസുകാര്‍ പതിവായി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടെന്ന് പെഷവാര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന ബിലാല്‍ ഫൈസി പറഞ്ഞു. 

ചാവേറാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ സേനകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) കമാൻഡർ ഉമർ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ചാവേര്‍ സ്ഫോടനമെന്ന് സഹോദരന്‍ അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന നിരോധിത സംഘടനയാണ് ടിടിപി.
കഴിഞ്ഞ വര്‍ഷം കൊച്ച റിസല്‍ദാറിലെ ഷിയ പള്ളിയിലുണ്ടായ സമാന ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Summary:Attack on mosque in Pak­istan; 17 peo­ple were killed
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.