12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

എസ്ഐആര്‍ അവബോധത്തിന്റെ പേരില്‍ ഇസ്ലാമോഫോബിയയുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2025 8:18 pm

അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെക്കുറിച്ച് (എസ്ഐആര്‍) അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ ഇസ്ലാമോഫോബിയ ഉള്ളടക്കവുമായി ഡല്‍ഹി ബിജെപി ഘടകം. ഇസ്ലാമോഫോബിക് ഇമേജറിക്കൊപ്പം നുഴഞ്ഞുകയറ്റക്കാർ എന്ന പദവും ഉപയോഗിച്ചാണ് ബിജെപി എസ്ഐആര്‍ അവബോധം നടത്തുന്നത്.
രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന വോട്ടര്‍ പട്ടിക പരിഷ്കരണത്തെക്കുറിച്ച് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഈമാസം ഒന്നിന് ഡൽഹി ബിജെപി എക്സ് അക്കൗണ്ടിൽ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ , അഖിലേഷ് യാദവ്, മമതാ ബാനർജി എന്നിവരെ മുസ്ലീം വസ്ത്രത്തിൽ ചിത്രീകരിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സിനിമ പോസ്റ്റര്‍ പോലെ ചിത്രീകരിച്ച പോസ്റ്റിന് താഴെ നുഴഞ്ഞുകയറ്റക്കാരുടെ സഹോദരങ്ങള്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇതിനോടൊപ്പം എസ്ഐആര്‍ ഏറ്റവും കുടുതല്‍ അലോസരപ്പെടുത്തുന്നത് നുഴഞ്ഞുകയറ്റക്കാരോട് അനുഭാവം പൂലര്‍ത്തുന്നവര്‍ക്കാണെന്നും ആരോപിച്ചിരുന്നു.
എലികൾ അകത്തേക്ക് കടക്കുന്നത് തടയാൻ നരേന്ദ്ര മോഡി ചുമരിലെ ദ്വാരങ്ങൾ അടയ്ക്കുന്നതിന്റെ കാരിക്കേച്ചറുള്ള ഗ്രാഫിക് കൂടി ഡൽഹി ബിജെപി പങ്കിട്ടിട്ടുണ്ട്. ചുവരിൽ നുഴഞ്ഞുകയറ്റക്കാർ എന്ന പദം വലിയ അക്ഷരങ്ങളിൽ പ്രാധാന്യത്തോടെ ലേബൽ ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു. മയക്കുമരുന്ന് വ്യാപാരം നടത്തുന്നു, ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
രാജ്യത്തിനകത്തുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. എന്‍ഡിഎ ഭരിക്കുന്ന ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ബിജെപി സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിച്ചിരുന്നു.
അസം മന്ത്രി അശോക് സിംഗാള്‍ തന്റെ എക്സ് അക്കൗണ്ട് വഴി ബിഹാറില്‍ കോളിഫ്ലവര്‍ കൃഷിക്ക് അംഗീകാരം നല്‍കിയെന്ന അടിക്കുറിപ്പോടെ കോളിഫ്ലവര്‍ പാടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 1989 ലെ ഭഗല്‍പൂര്‍ കലാപം പരാമര്‍ശിച്ചാണ് സിംഗാള്‍ പ്രതീകാത്മക പോസ്റ്റര്‍ പങ്കുവച്ചത്. 116 പേര്‍ കൊല്ലപ്പെട്ട ഭഗല്‍പ്പൂര്‍ കലാപത്തില്‍ മരിച്ചവരില്‍ 110 ലധികം പേര്‍ മുസ്ലിങ്ങളായിരുന്നു. 2014 മുതല്‍ മുസ്ലിങ്ങളെ ലക്ഷ്യം വയ്ക്കാൻ ബിജെപി നുഴഞ്ഞുകയറ്റക്കാർ എന്ന പദം പ്രയോഗിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.