
കേരള സർവകലാശാലയിലെ സംസ്കൃത ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയനെതിരെ ജാതി വിവേചനം കാണിച്ച ഡീൻ ഡോ. സി എൻ വിജയകുമാരിയുടെ നടപടി പുരോഗമന കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ്. പുലയ വിഭാഗത്തിൽപെട്ടവർ സംസ്കൃതം പഠിക്കാൻ യോഗ്യരല്ലെന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നുമുള്ള പ്രസ്താവനയിലൂടെ വർത്തമാന സമൂഹത്തിലും ജന്മാടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥകളെ രൂപപ്പെടുത്തിയ ചാതുർ വർണ്യത്തിന്റെ പ്രത്യക്ഷവും ഗൂഢവും ക്രൂരവുമായ ഇടപെടലുകളെയാണ് ഡീൻ തുറന്നു കാട്ടിയത്. പഠനത്തിന്റെ ഭാഗമായി ഗവേഷണ പ്രബന്ധം മൂല്യനിർണയം നടത്തുകയും അവതരിപ്പിക്കുകയും ഓപ്പൺ ഡിബേറ്റിന് ശേഷം പിഎച്ച്ഡിക്ക് ശുപാർശ ചെയ്യപ്പെടുകയും ചെയ്ത വിദ്യാർത്ഥിക്കാണ്ജാതീയമായ വേർ തിരിവിന്റെ ഭാഗമായി സംസ്കൃത ഭാഷ വശമില്ലെന്ന വ്യാജ റിപ്പോർട്ട് വൈസ് ചാൻസലർക്ക് നൽകി നിലവിൽ പിഎച്ച്ഡി നിഷേധിച്ചിരിക്കുന്നത്.
ഇന്നത്തെ കേരളം ഇത്തരത്തിൽ രൂപപ്പെട്ടത് ഇന്നലെകളിൽ സാമൂഹ്യ നീതിക്കും സമത്വാധിഷ്ഠിത സമൂഹ സംസ്ഥാപനത്തിനുമായുള്ള സാമൂഹ്യ നവോത്ഥാന നായകരുടെയും മറ്റു നവീകരണ പ്രസ്ഥാനങ്ങളുടെയും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമാണ്. സവർണ ബോധം സൃഷ്ടിച്ചെടുത്ത് വികസിപ്പിച്ചെടുത്ത അധികാര വിധ്വംസകതയും കീഴാള വിരുദ്ധതയും പ്രബുദ്ധ കേരളത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള തല്പര കക്ഷികളുടെ ശ്രമം അനുവദിക്കാൻ കഴിയില്ല.
വിദ്യാർത്ഥിയോട് ജാതീയ വിവേചനം കാണിച്ച ഡീനിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്കാവശ്യമായ നിയമ സഹായം എഐവൈഎഫ് നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.