
ഷെയ്ൻ നിഗം ചിത്രത്തിന് സെൻസർ കുരുക്ക്. ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട് ചെയ്യണം എന്ന് സെൻസർ ബോർഡ്. സെൻസർ ബോർഡിൻറെ നടപടിക്കെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. ‘ബീഫ് ബിരിയാണി’ രംഗത്തിന് പുറമേ ‘ധ്വജപ്രണാമം’ എന്ന വാക്കും സംഭാഷണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതായാണ് റിപ്പോർട്ട്. ഈ നിർദേശങ്ങൾക്കെതിരെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹരജിയിൽ, സിനിമയിലെ ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണം എന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു.
സിനിമയിലൂടെ നല്ലൊരു സന്ദേശം നൽകാനാണ് ശ്രമിച്ചതെന്നും സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഒരു മതത്തെയോ രാഷ്ട്രീയ പാർട്ടികളെയോ അപമാനിച്ചിട്ടില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സെൻസർ ബോർഡ് കട്ട് ചെയ്യാൻ ആവശ്യപ്പെട്ട രംഗത്ത് കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല, മട്ടൺ ബിരിയാണിയാണ് എന്നും അവർ വിശദീകരിച്ചു. “ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയിൽ പറയുന്നുണ്ട്,” അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നതിന് പുറമെ, ഗണപതിവട്ടം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചതായി അണിയറപ്രവർത്തകർ പറയുന്നു. സിനിമയിലെ ഒരു രംഗത്തിൽ നായിക പർദ ധരിക്കുന്ന ഭാഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയിൽ ന്യൂഡിറ്റിയോ വയലൻസോ ഒന്നുമില്ല. എന്നിട്ടും ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും അണിയറ പ്രവർത്തകർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.