9 December 2025, Tuesday

Related news

December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025
November 19, 2025
November 13, 2025
November 10, 2025
November 6, 2025
November 5, 2025

തമിഴ്‌നാട് വിധി കേരളത്തിന് ബാധകമാകില്ലെന്ന് കേന്ദ്രം; കേസ് മേയ് ആറിന് പരിഗണിക്കും

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 22, 2025 11:15 pm

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന് ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ‌്മാല ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരളം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിച്ച നടപടി ചോദ്യം ചെയ്താണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സമാന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരും സുപ്രീം കോടതിയില്‍ എത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദംകേട്ട സുപ്രീം കോടതി ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്നലെ കേരളത്തിന്റെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസിലെ ഉത്തരവുകള്‍ ഈ ഹര്‍ജികള്‍ക്കും ബാധകമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ കേന്ദ്രം എതിര്‍ത്തു. ഹര്‍ജികളില്‍ വ്യത്യസ്തതകള്‍ ഉണ്ടെന്നും അതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ഉത്തരവ് കേരളത്തിന്റെ ഹര്‍ജികള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രം നിലപാടെടുത്തു.

തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവ് കേരളത്തിന്റെ ഹര്‍ജികളില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഉണ്ടാകാവുന്ന പരിണിത ഫലങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് ആവശ്യം ഉന്നയിച്ചു. ഹര്‍ജികളില്‍ വസ്തുതാപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വാദം പരിഗണിച്ച കോടതി ഇത് ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം വിലയിരുത്തിയ ശേഷം മേയ് ആറിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.