9 December 2025, Tuesday

Related news

September 19, 2025
September 19, 2025
September 6, 2025
August 4, 2025
July 30, 2025
July 3, 2025
June 16, 2025
March 10, 2025
February 15, 2025
February 4, 2025

ആണവ ധാതുഖനന നീക്കവുമായി കേന്ദ്ര ചട്ടങ്ങള്‍; എതിര്‍പ്പുയര്‍ത്തി കേരളം

പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് 
Janayugom Webdesk
തിരുവനന്തപുരം
August 4, 2025 9:59 pm

രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിന്ന് ആണവ ധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലയ്ക്കും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ചട്ടങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം. സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനെയും ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന 2025 ലെ ഓഫ്ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണമെന്നും ആഴക്കടൽ ധാതുഖനന നീക്കം ഉപേക്ഷിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ആണവധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിന്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിന്റെ അഭിപ്രായമോ നിർദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
സമുദ്രമേഖലയിൽ നിന്ന് യുറേനിയം, തോറിയം പോലുള്ള ആണവധാതുക്കളുടെ ഖനനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും അനുമതി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യസുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 

കേരളം, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് മണല്‍ ധാതുക്കളാൽ സമ്പന്നമാണ്. അണുശക്തി ഉല്പാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നതാണ്. ചട്ടങ്ങൾ പ്രകാരം ഖനനാനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനും അതിന്റെ ഏജൻസികൾക്കുമാണ്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ഇത് സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ആഴക്കടൽ ധാതുഖനനം സമുദ്രഭാഗത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മത്സ്യമേഖലയേയും ഖനനം സാരമായി ബാധിക്കും. മത്സ്യസമ്പത്തിനെ മാത്രമല്ല മത്സ്യങ്ങളുടെ ആഹാര ശൃംഖലയേയും ഇല്ലാതാക്കും. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.