
രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് തരണം ചെയ്യാനാണ് ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി.തിരുവനന്തപുരത്ത് ദേശീയ ലേബര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ പ്രത്യേക സാഹചര്യമാണ് ഇത്തരം ഒരു കോണ്‍ക്ലേവ് നടത്തുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണിത്. ഇത് നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടും എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പിണറായിപറഞ്ഞു.
ലേബർ കോഡുകൾ തൊഴിൽ സുരക്ഷയിൽ പ്രതിലോമകരമായ സ്വാധീനം ചെലുത്തുന്നവയാണെന്ന് വിമർശനം ഉണ്ട്. നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ തൊഴിൽ സുരക്ഷ എടുത്ത് കളയുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.തൊഴിൽ സുരക്ഷ എന്നത് പഴങ്കഥയായിരിക്കുന്നു. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് ഉണ്ടായത്. തൊഴിൽ ചൂഷണത്തെ എതിർക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിയമപരമായ പണിമുടക്ക് അസാധ്യമാക്കി മാറ്റിയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ നിയമങ്ങൾ ലഘൂകരിക്കൽ എന്ന വ്യാജേന തൊഴിലാളികളുടെ നിയമ പരിരക്ഷ എടുത്തു കളയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. യുക്തിഭദ്രവും ജനാധിപത്യ പരവുമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ജനാധിപത്യ കടമയാണ്. എന്നാൽ ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെൻ്റിൽ ഇവ പാസാക്കിയത്. ഇത് കോർപ്പറേറ്റ് നിയന്ത്രിത ആസൂത്രിത നീക്കമാണ്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഇതിലൂടെ ഇല്ലാതാകും.തൊഴിലാളികൾക്ക് പണി മുടക്കാനുള്ള അവകാശവും കോഡ് ഇല്ലാതാക്കുന്നു. എല്ലാ തരത്തിലും തൊഴിലാളി ദ്രോഹ നടപടിയാണിത്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതൊരു പോരാട്ടമായി കാണണം. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ളതല്ല, വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി കൂട്ടിച്ചേര്‍ത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.