5 January 2026, Monday

Related news

December 31, 2025
December 29, 2025
December 26, 2025
December 26, 2025
December 15, 2025
November 27, 2025
November 22, 2025
November 13, 2025
November 12, 2025
November 7, 2025

ലോകാരോഗ്യ സംഘടന ശക്തിപ്പെടുത്താന്‍ ചൈന:ധനസഹായം വര്‍ധിപ്പിക്കും

Janayugom Webdesk
ബൈജിംങ്
January 23, 2025 10:54 am

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയെ പിന്‍വലിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ ‚സംഘടനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചൈന.ആരോഗ്യ പൊതുജനാരോഗ്യ പരിപാലനത്തിൽ നിർണായക പങ്കുള്ള സംഘടനയെ തകർക്കുകയല്ല,ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ ചൈന വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി.സംഘടനയെ ശാക്തീകരിച്ച്‌ ആഗോള ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുകയെന്ന ഉത്തരവാദിത്വം ചൈന പൂർണമായും നിറവേറ്റുമെന്നും വ്യക്തമാക്കി. ആദ്യവട്ടം പ്രസിഡന്റായപ്പോഴും ഡബ്ല്യുഎച്ച്‌ഒയിൽനിന്ന്‌ പിന്മാറുന്നതായി ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു.

അന്നും സംഘടനക്ക്‌ മൂന്നുകോടി ഡോളർ അധികമായി നൽകിയാണ്‌ ചൈന പ്രതികരിച്ചത്‌.കോവിഡ്‌ കൈകാര്യം ചെയ്‌തതിൽ പൂർണ പരാജയം ആണെന്ന്‌ ആരോപിച്ചാണ്‌ ട്രംപ്‌ ഡബ്ല്യുഎച്ച്‌ഒയിൽനിന്ന്‌ പിന്മാറുന്നതായി പ്രഖ്യാപിച്ചത്‌. സംഘടന ചൈനയ്‌ക്ക്‌ അനകൂലമാണെന്നും ആരോപിച്ചു. എന്നാൽ, എക്‌സിക്യൂട്ടീവ്‌ ഉത്തരവിൽ ട്രംപ്‌ ഒപ്പിട്ടെങ്കിലും തീരുമാനം അന്തിമമായിരിക്കില്ല എന്നും റിപ്പോർട്ടുണ്ട്. നിലവിൽ സംഘടനയ്‌ക്കുള്ള ധനസഹായത്തിന്റെ 18 ശതമാനവും നൽകുന്നത്‌ അമേരിക്കയാണ്‌. ഇത്‌ തുച്ഛ വിഹിതമായി കുറയ്‌ക്കാനുള്ള നീക്കമാണ്‌ ട്രംപിന്റേതെന്നും നിരീക്ഷണങ്ങളുണ്ട്‌.

2024ൽ സംഘടനയ്‌ക്ക്‌ അമേരിക്കൻ സർക്കാർ നേരിട്ടും, സന്നദ്ധ സംഘടനകളുടെ സംഭാവനകളായും, 95.8 കോടി ഡോളർ നൽകി.ഡബ്ല്യുഎച്ച്‌ഒയുടെ വാർഷിക ബജറ്റിന്റെ അഞ്ചിലൊന്നാണിത്‌. സംഭാവന തുകയിൽ എട്ടാമതാണ്‌ ചൈന.സർക്കാർ നേരിട്ട്‌ നൽകുന്ന സഹായത്തിൽ ഇരുരാജ്യവും തമ്മിൽ വലിയ വ്യത്യാസമില്ല. 2024ൽ അമേരിക്ക 26 കോടി ഡോളർ നൽകിയപ്പോൾ ചൈന 17.5 കോടി ഡോളർ നൽകി. സെനഗൽ, നമീബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ സംഭാവനകൾ പരിമിതമായാണ്‌ എത്തുന്നത്‌.

അതേസമയം,ഈ രാജ്യങ്ങളില്‍ നേരിട്ട്‌ സഹായം എത്തിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനായും ചൈന വൻതോതിൽ പണംമുടക്കുന്നു.എന്നാൽ, ലോകാരോഗ്യ സംഘടനയെ തകർക്കാനുള്ള അമേരിക്കയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ, സംഘടനയ്‌ക്കുള്ള സംഭാവന വർധിപ്പിക്കുമെന്നാണ്‌ ചൈന പ്രഖ്യാപിച്ചിരിക്കുന്നത്‌. ലോകാരോഗ്യ സംഘടനയുമായി നിസ്സഹകരിക്കുന്നത്‌ അമേരിക്കയ്‌ക്കും ഗുണകരമാകില്ല.

ക്ഷയരോഗ നിർമാർജനത്തിനായുള്ള ഫണ്ടിങ്ങിൽ 50 ശതമാനം അമേരിക്കയിൽനിന്നാണ്‌. ഈ രോഗത്തിന്‌ അമേരിക്കയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ 80–90 ശതമാനവും എത്തുന്നത്‌ ഇന്ത്യ, ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നാണ്‌. കോവിഡ്‌ ഉൾപ്പെടെയുള്ള മഹാമാരികൾ ചെറുക്കുന്നതിലടക്കം ലോകാരോഗ്യ സംഘടനയെന്ന ഒറ്റക്കുടക്കീഴിൽ തുടരേണ്ടത്‌ അനിവാര്യമാണ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.