24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025

കോൺഗ്രസിൽ വീണ്ടും കലാപം

മനോജ് മാധവന്‍
തിരുവനന്തപുരം
November 7, 2021 10:41 pm

കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെപിസിസി സെക്രട്ടറിമാരുടെ പുനഃസംഘടന ഉടൻ ആവശ്യമില്ലെന്നതാണ് ഭൂരിപക്ഷ അഭിപ്രായം. അതിനു വിരുദ്ധമായുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം താഴേത്തട്ടിലേക്ക് പടരുകയാണ്. കെ സുധാകരനും വി ഡി സതീശനും ഔദ്യോഗിക നേതൃസ്ഥാനത്ത് എത്തിയതോടെ നിർജ്ജീവമായ എ, ഐ ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നേതാക്കൾ ആരംഭിച്ചു. വിവിധ ജില്ലകളിൽ ഇരു ഗ്രൂപ്പുകളുടെയും വ്യത്യസ്ത രഹസ്യയോഗങ്ങൾ വിശ്വസ്തരെ ഉൾപ്പെടുത്തി തുടക്കം കുറിച്ചുകഴിഞ്ഞു. 

കെപിസിസി പ്രസിഡന്റിന്റെ അധിക്ഷേപവും അവഹേളനവും സഹിക്കാനാകാതെ മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നേരത്തേ തന്നെ കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധീരനും മുല്ലപ്പള്ളിയും തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്ന സുധാകരന്റെ തുറന്നുപറച്ചിൽ വൻ വിവാദ കൊടുങ്കാറ്റാണ് ഉയർത്തിയത്.
ഇരു നേതാക്കളും കെ സുധാകരന്റെ പ്രസ്താവനയ്ക്കതെിരെ രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസിന് ചേർന്ന ശൈലിയല്ല സുധാകരന്റേതെന്ന് വി എം സുധീരൻ മാധ്യമ അഭിമുഖത്തിൽ തുറന്നടിച്ചു. പാര്‍ട്ടിക്കാരെയും സഹപ്രവര്‍ത്തകരെയും പരസ്യമായി അധിക്ഷേപിക്കുന്ന ധാർഷ്ട്യം സുധാകരൻ തുടരുകയാണ്. കണ്ണൂർ ജില്ലയിൽ കോണ്‍ഗ്രസിന് നാല് എംഎല്‍എമാർ ഉണ്ടായിരുന്നിടത്ത് രണ്ടായി ചുരുങ്ങി. സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തിന് പോലും ചേരില്ലെന്നും സുധീരന്‍ പറഞ്ഞു. കെ സുധാകരൻ നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ ആരാധകർ നടത്തുന്ന കെ എസ് ബ്രിഗേഡ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് ഫാസിസ്റ്റ് മനോഭാവമാണെന്നും സുധീരന്‍ പറഞ്ഞു. കെ സുധാകരനെ ഏതെങ്കിലും നിലപാടിൽ വിമർശിച്ചാൽ അത് പാര്‍ട്ടിയെ എതിർക്കുന്നതായി വരുത്തിത്തീർത്ത് കെഎസ് ബ്രിഗേഡ് തേജോവധം ചെയ്യുന്നു. അവരുടെ കുടുംബത്തെപ്പോലും അധിക്ഷേപിച്ച് പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കാൻ സുധാകരൻതന്നെ പറയണമെന്നും സുധീരൻ തുറന്നടിച്ചു. 

കെ സുധാകരന്റെ ആരോപണം ശരിയല്ലെന്നു മുല്ലപ്പള്ളിയും പ്രതികരിച്ചതോടെ കലാപാന്തരീക്ഷത്തിലായി വീണ്ടും കോൺഗ്രസ് രാഷ്ട്രീയം. സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് ശേഷം അദ്ദേഹത്തെ വിമര്‍ശിച്ച്‌ ഒരു വാക്ക് പോലും താൻ എവിടെയും പറഞ്ഞിട്ടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മൗനം വാചാലമാണെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനഃസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാര്‍മികമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
eng­lish summary;clash again in congress
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.