
സൈക്കിളിന്റെ കാറ്റഴിച്ച് വിട്ടെന്നാരോപിച്ച് സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം ഏഴാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ വിദ്യാർഥികൾ സംഘം ചേർന്ന് മര്‍ദിച്ചു. ഹൈദരാബാദിലെ കൊമ്പള്ളി സർക്കാർ ഹൈസ്കൂളിലാണ് ഈ ക്രൂരത നടന്നത്. തിങ്കളാഴ്ച മധു എന്ന അധ്യാപകൻ ഏഴാം ക്ലാസ് വിദ്യാർഥിയായ ഫണീന്ദ്ര സൂര്യയെ സൈക്കിൾ സ്റ്റാൻഡിലേക്ക് പരിശോധനക്കായി വിട്ടിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ സ്കൂളിലെ സൈക്കിളുകൾക്ക് കേടുപാട് സംഭവിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് അധ്യാപകൻ സൂര്യയെ പരിശോധനക്കായി അയച്ചത്. ഇത് കണ്ടുനിന്ന ചാരി എന്ന അധ്യാപകൻ, സൈക്കിളുകൾ കേടുവരുത്തുന്നത് സൂര്യയാണെന്ന് തെറ്റിദ്ധരിച്ച് ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഹെഡ്മാസ്റ്റർ കൃഷ്ണ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം ഒമ്പതിലെയും പത്തിലെയും വിദ്യാർഥികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി സൂര്യയുടെ പുറത്ത് വടികൊണ്ട് അടിക്കാൻ ഉത്തരവിട്ടു. പ്രധാനാധ്യാപകന്റെ നിർദ്ദേശം അനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസുകാരനെ അതിക്രൂരമായി മർദിച്ചു. മർദനമേറ്റ് കഠിനമായ വേദനയോടെ വീട്ടിലെത്തിയ സൂര്യയെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുരുന്നു. സൂര്യയുടെ പിതാവ് ശിവ രാമകൃഷ്ണ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഹെഡ്മാസ്റ്റർ കൃഷ്ണ, അധ്യാപകരായ മധു, ചാരി എന്നിവരെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചു. കൂടാതെ സംഭവത്തില്‍ പ്രതിഷേധവുമായി പ്രിൻസിപ്പലിനെതിരെയും മറ്റ് അധ്യാപകർക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് രക്ഷിതാക്കളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.