28 September 2024, Saturday
KSFE Galaxy Chits Banner 2

പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനിക്ക് അടച്ചു പൂട്ടൽ നോട്ടീസ്

Janayugom Webdesk
കളമശ്ശേരി
June 26, 2024 9:30 pm

പെരിയാറിലേക്ക് വ്യവസായ ശാലയിൽ നിന്നും വീണ്ടും മാലിന്യം ഒഴുക്കി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം ഒഴുക്കി വിട്ടത്. കനത്ത മഴക്കിടയിലാണ് സംഭവം. 

സംഭവമറിഞ്ഞ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി . മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരും ബിനാനിപുരം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ കമ്പനിയിൽ നിന്നുമാണ് മാലിന്യം മഴവെള്ളം പോകാൻ റോഡിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ ഒഴുക്കി വിട്ടതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേത്തുർന്ന് സാമ്പിൾ പരിശോധനയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ സർവൈലൻസ് ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എന്‍ജിനീയർ എം എ ഷിജു കമ്പനിക്ക് അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. കരി ഓയിലിൽ നിന്നും വ്യാജ വെളിച്ചെണ്ണ നിർമിക്കുന്നുവെന്ന വാർത്തയെ തുടർന്ന് മാസങ്ങളായി പരിസ്ഥിതി പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു കമ്പനി.

ഹൈക്കോടതിനിർദേശപ്രകാരം പെരിയാറിലെ മത്സ്യക്കുരുതി ഉൾപ്പെടെയുള്ള മലിനീകരണ പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടി നിർദേശപ്രകാരമുള്ള സമിതി പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും മാലിന്യം ഒഴുക്കിയിട്ടുള്ളത്. പെരിയാറിലേക്ക് മാലിന്യം ഒഴുകി വരുന്ന തോടുകളും പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് ഇരുവശങ്ങളിലും പ്രവർത്തിക്കുന്ന വ്യവസായ ശാലകളിൽ നിന്നും പെരിയാറിലേക്ക് സ്ഥാപിച്ചിട്ടുള്ള മലിനജല നിർഗമന കുഴലുകളും സംഘം പരിശോധിച്ചു. പ്രധാന വ്യവസായ ശാലകളിലും പരിശോധന നടത്തി. 

Eng­lish Sum­ma­ry: Clo­sure notice to com­pa­ny that dumped garbage in Periyar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.