കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിയുമെന്ന് കൃഷി വകുപ്പു മന്ത്രി പിപ്രസാദ്. നിലവിൽ പച്ചക്കറി ഉല്പാദനത്തിൽ മുന്നേറാൻ സംസ്ഥാനത്തിനു കഴിഞ്ഞു. ഒരു വർഷം 22 ലക്ഷം ടൺ പച്ചക്കറികളാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. 17 ലക്ഷം ടൺ വരെ പച്ചക്കറികൾ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നൂറ് നഗര വഴിയോര ആഴ്ചചന്തകളുടെ പൂർത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ചചന്തയുടെ ഉദ്ഘാടനവും അങ്കമാലിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഴ്ചചന്തകൾ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉല്പപന്നങ്ങൾ ഇവിടെ വില്പന നടത്താം. ഗുണ ഭോക്താക്കൾക്ക് വിഷരഹിതമായ പച്ചക്കറി ഇതുവഴി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രാദേശിക വിഷ രഹിത കാർഷിക ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം കർഷകർക്ക് മെച്ചപ്പെട്ട വിലയും ഉറപ്പുവരുത്തും. കാർഷിക വിപണി ഇടപെടലിൻ്റെ ഭാഗമായി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
100 ആഴ്ച ചന്തകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്യുന്ന തീർത്തും വിഷരഹിതമായ പച്ചക്കറികൾ ന്യായവിലയിൽ ജനങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. ഹൈ എൻഡ് കാർഷിക വിപണികളെ പോലെ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഇത്തരം വിപണികൾ. റോഡരികിലെ നഗര വിപണികൾ അല്ലെങ്കിൽ കർഷകരുടെ വിപണികൾ നേരിട്ടുള്ള വിപണനത്തിന് സഹായകമാവുകയാണ്. കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവ മുഖേന ഫാം ഫ്രഷ് ഉത്പന്നങ്ങൾ കൃഷി സ്ഥലത്ത് നിന്ന് നേരിട്ട് സംഭരിച്ച് വില്പന നടത്തുന്നു.
റോജി എം ജോൺ എം എൽ എ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ദേവസിക്കുട്ടി, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബബിത ഇഎം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:Co-operation required for self-sufficiency in vegetable production: Minister P prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.