23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; സിപിഐ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികളുടെ ദേശീയ സെമിനാര്‍

കിരണ്‍ പ്രജാപക്ഷം
ഖമ്മം
January 20, 2026 10:29 pm

ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അഭൂതപൂർവമായ ദശാസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത്തരമൊരു സാഹചര്യത്തെ ഒരുമിച്ച് നേരിടാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്നും സിപിഐ സംഘടിപ്പിച്ച ദേശീയ സെമിനാര്‍. സിപിഐ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച, ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളികൾ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള കടമകളും രാജ്യം നേരിടുന്ന വെല്ലുവിളികളും ഇഴകീറി പരിശോധിക്കുന്നതായി. എസ്ഐആറും സെന്‍സസും പൗരത്വ നിയമങ്ങളും വ്യക്തികളുടെ ഭരണഘടനാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ഹനിക്കുന്നതിനുള്ള ഉപാധികളാക്കുന്നത് ഗൗരവത്തോടെ കാണണം. യോജിച്ച പ്രസ്ഥാനങ്ങൾക്ക് മാത്രമേ ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ കഴിയൂ. രാജ്യത്തെ വർഗീയ ശക്തികളെ തടയാനും തൊഴിലാളിവർഗത്തിനു വേണ്ടി പോരാടാനും സാമ്പത്തിക അസമത്വങ്ങളില്ലാത്ത, ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനുമുള്ള സമരശേഷി ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമേ ഉള്ളൂ എന്ന് സെമിനാറില്‍ സംസാരിച്ച നേതാക്കളെല്ലാം വ്യക്തമാക്കി.

പാര്‍ട്ടി ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ (എംഎൽ‑ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജൻ, തെലങ്കാന ഉപമുഖ്യമന്ത്രി എം ഭാട്ടി വിക്രമാർക്ക എന്നിവർ സംസാരിച്ചു. സിപിഐ തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവ റാവു അധ്യക്ഷനായി. കൊളോണിയൽ ഭരണത്തിനെതിരെ പൂർണ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരേയൊരു പാർട്ടി സിപിഐ ആണെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒരു പങ്കുമുണ്ടായിരുന്നില്ല. കൊളോണിയലിസ്റ്റുകളുമായി വിട്ടുവീഴ്ച ചെയ്തവരായിരുന്നു ആർഎസ്എസ്. അവരുടെ ആശീര്‍വാദത്തോടെ ഭരിക്കുന്ന ബിജെപി ഭരണഘടനയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ ചവിട്ടിമെതിക്കുകയാണ്. ഇതിനെതിരായ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇടതുപക്ഷത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും രാജ പറഞ്ഞു.

പാര്‍ലമെന്റ് ഉള്‍പ്പെടെ ജനപ്രതിനിധി സഭകളെ ബിജെപി നോക്കുകുത്തിയാക്കിയെന്നും പാർലമെന്റിന് പുറത്ത് തീരുമാനങ്ങൾ എടുക്കുകയാണെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ ബിജെപി ചവിട്ടിമെതിക്കുകയും ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ ഫാസിസ്റ്റ് ആർ‌എസ്‌എസിന്റെ കൈകളിലെ പാവയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തിന്റെയല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജിത് കൗർ, ഗിരീഷ് ശർമ്മ, രാമകൃഷ്ണ പാണ്ഡെ, പി സന്തോഷ് കുമാർ എംപി, കെ പ്രകാശ് ബാബു, പല്ല വെങ്കട്ട റെഡ്ഡി, കെ രാമകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.