
വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചതിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ 23.31 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. മേൽമുറി താമരശേരി സ്വദേശി അബ്ദുൾ സമദ് നൽകിയ പരാതിയിലാണ് വിധി. കാക്കനാട് സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി കടമ്പ്രയാർ തീരത്ത് നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ പരാതിക്കാരൻ ഇൻഷുർ ചെയ്തിരുന്നു. 2019 ഒക്ടോബർ മാസത്തെ വെള്ളപ്പൊക്കത്തിൽ നിർമാണ പ്രവൃത്തികൾ തകർന്നു.
നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കാൻ കാലതാമസമുണ്ടായെന്നും കാലവർഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുൻകരുതൽ എടുക്കാതെ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് ഇൻഷുറൻസ് നിഷേധിച്ചത്.ഇതിനെതിരെയുള്ള പരാതിയിലാണ് കമീഷൻ വിധി. അടിയന്തര സ്വഭാവമുള്ളതും സമയബന്ധിതമായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂർവം വീഴ്ചവരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമീഷൻ അംഗീകരിച്ചു.
ഹൈദരാബാദിൽനിന്നും ഇൻഷുറൻസ് സർവേയർ സൗജയ് കുമാറിനെ കമീഷൻ മുമ്പാകെ വരുത്തി വിസ്‌തരിച്ചെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നും നിർമാണ പ്രവൃത്തിയിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്ന ആക്ഷേപം തെളിയിക്കാനായില്ല.തുടർന്ന് ഇൻഷുറൻസ് തുക 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നൽകാൻ കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ വിധിച്ചു. വീഴ്ച വരുത്തിയാൽ വിധി തീയതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.