22 May 2024, Wednesday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; താഴെത്തട്ടില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനം

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
September 1, 2021 12:46 pm

സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷനേതാവായി വിഡി സതീശനേയും കെപിസിസി പ്രസിഡന്‍റായി കെ സുധാകരനേയും നിയമിച്ചത്. ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കാതിരുന്നതും അതിന്‍റെ ഭാഗമായിട്ടാണ്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമേ അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരൂ എന്നുള്ളതുകൊണ്ട് രഹസ്യ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഇരു ഗ്രൂപ്പുകളും. നേതാക്കളുടെ കൂറുമാറ്റം ഒഴിവാക്കാനും ചില പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന പരാതിയാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്. നിലവില്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയവര്‍ എല്ലാവരും ഗ്രൂപ്പുകളുടെ ഭാഗമായിരുന്നെങ്കിലും ഭൂരിപക്ഷം പേരും ഇപ്പോള്‍ ആ സമവാക്യങ്ങള്‍ക്ക് പുറത്താണ് ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം പരിഗണിക്കപ്പെടാതെ ആയിരുന്നു പുതിയ നേതൃത്വം ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയും പുതിയ നേതൃത്വത്തിന് ലഭിച്ചിരുന്നു. ഡിസിസി, കെപിസിസി പുന:സംഘടനയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലില്‍ ആണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇപ്പോള്‍. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ പുതിയ നേതൃത്വം അല്‍പം പകച്ചിട്ടും ഉണ്ട്. സമവായത്തിന്റെ വഴിയിലൂടെ അല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലില്‍ ആണ് അവരും. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച് മാത്രമേ പുന:സംഘടന നടത്തൂ എന്ന് കെ സുധാകരന്‍ സൂചിപ്പിച്ചിട്ടുണ്ട്.

അത്തരമൊരു നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്നും എത്തിയിട്ടുണ്ട് എന്നാണ് സൂചന. ഇതോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബൂത്ത് തലം മുതല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആണ് ഇരു ഗ്രൂപ്പുകളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുവഴി എല്ലാ തലങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആകുമെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ വലിയിരുത്തുന്നത്. എന്നാല്‍, ഡിസിസി, കെപിസിസി പുന:സംഘടനയിലും ഇപ്പോഴത്തെ രീതി ആവര്‍ത്തിച്ചാല്‍ അത് വലിയ തിരിച്ചടി സൃഷ്ടിക്കും. അങ്ങനെ വന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇപ്പോഴത്തെ ഗ്രൂപ്പ് പുനരുജ്ജീവനത്തിന് പിന്നില്‍. മുന്‍ കാലങ്ങളില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ചിരവൈരികള്‍ ആയിരുന്നു. പരസ്പരമുള്ള പോരാട്ടത്തിലായിരുന്നു ഓരോ ദിവസവും കടന്നുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതി. പല വിഷയങ്ങളിലും ഒന്നിച്ചുമുന്നോട്ട് പോകാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് മുതല്‍ ഇത്തരമൊരു സമവായം പ്രകടമായിരുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്പരം പോരടിയ്ക്കുന്ന ഒരു കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ കണ്ടതുമില്ല. ഗ്രൂപ്പ് പിളര്‍ത്തി നേതാക്കളെ പുതിയ നേതൃത്വത്തിന് കീഴിലേക്ക് കൊണ്ടുപോകുന്നു എന്നതാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും നേരിടുന്ന വലിയ പ്രതിസന്ധി. എന്നാല്‍ അതിനെ മറികടക്കാനും പുന:സംഘടനയെ ഉപയോഗിക്കാനാണ് പദ്ധതി. ഗ്രൂപ്പ് പ്രതിനിധിയായി പുന:സംഘടനയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ വിശ്വാസ്യതയോടെ കൂടെ നിന്നേ മതിയാവൂ എന്നാണ് അന്ത്യശാസനം. ഇക്കാര്യം രണ്ടാം നിര നേതാക്കള്‍ മുതല്‍ താഴെ തട്ടിലുള്ളവരെ അറിയിച്ചിട്ടും ഉണ്ട്. പുതിയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്കെത്താന്‍ സമയമെടുക്കും എന്നതുകൊണ്ട് തന്നെ മധ്യനിര നേതാക്കള്‍ എല്ലാവരും ഗ്രൂപ്പുകള്‍ക്കൊപ്പം തന്നെ നിലകൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ആയി എന്നതാണ് പുതിയ നേതൃത്വത്തിന്റെ വലിയ നേട്ടം. എ ഗ്രൂപ്പിലെ ശക്തരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ടി സിദ്ദിഖിനേയും ‚ഷാഫി പറമ്പലിനേവരെ കൂടെ നിര്‍ത്താന്‍ പുതിയ നേതൃത്വത്തിന് സാധിച്ചു. ഐ ഗ്രൂപ്പില്‍ ആണെങ്കില്‍ ശൂരനാട് രാജശേഖരനെ പോലുള്ളവര്‍ മറുകടണ്ടം ചാടി.

ഇനിയും ഇത്തരം ചില ‘കൂറുമാറ്റങ്ങള്‍’ ഉണ്ടാകുമെന്ന് രണ്ട് ഗ്രൂപ്പുകളും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗവും പിന്നീട് ഐ ഗ്രൂപ്പിനോട് അടുപ്പവും പ്രകടിപ്പിച്ച കൊടിക്കുന്നില്‍ സുരേഷ് എല്ലാം പുതിയ നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും സമ്പൂര്‍ണ പിന്തുണയര്‍പിച്ച് രംഗത്ത് വന്നിട്ടും ഉണ്ട്. പി ടി തോമസ് എ ഗ്രൂപ്പുകാരനായിരുന്നുവെങ്കിലും ഇപ്പോള്‍ ഗ്രൂപ്പിനോട് താല്‍പര്യമില്ല.ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിറകെ ആയിരുന്നു പരസ്യ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് വന്നത്. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതികരണം. പതിവില്‍ നിന്ന് വിഭിന്നമായി രണ്ട് നേതാക്കളേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു കെ സുധാകരനും വിഡി സതീശനും പ്രതികരിച്ചത്. ഇത് പാര്‍ട്ടി അണികളില്‍ തന്നേയും വലിയ ആശയക്കുഴപ്പമുണ്ടാക്കി. മുതിര്‍ന്ന നേതാക്കളുമായി പരസ്യ പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു. അതിനിടെയാണ് പട്ടികയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരും കെപിസിസി സെക്രട്ടറി കെപി അനില്‍കുമാറും നെടുമങ്ങാട്ടെ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് അനിലും രംഗത്ത് വന്നത്. മൂവരേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിഎസ് പ്രശാന്തിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത്രയും വേഗത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്ന ഒരു കീഴ് വഴക്കം കോണ്‍ഗ്രസില്‍ പതിവില്ലാത്തതായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള സര്‍വ്വസ്വാതന്ത്ര്യം സുധാകരനും സതീശനും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട് എന്നതിനുള്ള തെളിവായിരുന്നു ഈ അച്ചടക്ക നടപടികള്‍. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വരെ ഭീഷണിപ്പെടുത്തുക എന്നൊരു ലക്ഷ്യവും ഈ തീരുമാനങ്ങള്‍ക്ക് പിറകില്‍ ഉണ്ടായിരുന്നു എന്നൊരു അണിയറ സംസാരവും കോണ്‍ഗ്രസിനകത്തുണ്ട്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോകാന്‍ ആണ് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ശക്തി തെളിയിച്ചില്ലെങ്കില്‍ പുതിയ നേതൃത്വത്തിന് മുന്നില്‍ അപ്രസക്തമായിപ്പോകും എന്ന ആശങ്ക രണ്ട് ഗ്രൂപ്പുകള്‍ക്കും ഉണ്ട്. ഗ്രൂപ്പില്ലാത്തവര്‍ എന്നത് ഒരു പുതിയ ഗ്രൂപ്പായി മാറിക്കഴിഞ്ഞു എന്ന ആക്ഷേപവും എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്.

രമേശ് ചെന്നിത്തല കുറച്ച് കാലത്തേക്ക് വലിയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കുറവാണ്. കാരണം ദേശീയ തലത്തില്‍ പുതിയ ഭാരവാഹിത്വം എന്ന വാഗ്ദാനം ഒരുപക്ഷേ, ഈ പ്രശ്‌നങ്ങളുടെ പേരില്‍ പിന്‍വലിക്കപ്പെട്ടേക്കാം എന്നത് തന്നെ ആണ് കാരണം. ഇത് സംബന്ധിച്ച ചില സൂചനകള്‍ ചെന്നിത്തലയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നിത്തലയെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഭാരവാഹിയാക്കരുതെന്ന അഭിപ്രായം രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയെ അറിയിച്ചതായി പറയപ്പെടുന്നു. ചെന്നിത്തല ദേശീയ നേതൃത്വത്തില്‍ എത്തിയാല്‍ അത് മറ്റ് ചിലര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന വിലയിരുത്തലും ഉണ്ട്. ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ചെന്നിത്തല. എ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ സി ജോസഫും, ഐ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോസഫ് വാഴയ്ക്കനും നേതൃത്വം നല്‍കുും. താഴേ ബൂത്ത് തലം വരെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനാണ് ഗ്രൂപ്പുകളുടെ തീരുമാനം . ഇതിനിടെ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെയും ഗ്രൂപ്പുകള്‍ രംഗത്തു വന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ പരാതി നല്‍കുകയും ചെയ്തു.

Eng­lish Sum­ma­ry: Con­gress High Com­mand rec­om­men­da­tions; Deci­sion to acti­vate group activ­i­ty at the grass­roots level

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.