27 July 2024, Saturday
KSFE Galaxy Chits Banner 2

നവകേരളം യാഥാർത്ഥ്യമാക്കും

പിണറായി വിജയന്‍
മുഖ്യമന്ത്രി
May 22, 2024 4:10 am

എൽഡിഎഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്ക്കെല്ലാം കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു, ആശുപത്രികൾ മതിയായ സൗകര്യങ്ങൾ ഇല്ലാതെ വിഷമിച്ചു, പാർപ്പിട പദ്ധതികളെല്ലാം നിലച്ചു, ക്ഷേമ പെൻഷനുകൾ കുടിശികയായിത്തീർന്നു, വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പുതിയ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. അതിന്റെ ഭാഗമായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷൻ തുടങ്ങിയവ. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമാണ്. മെഡിക്കൽ കോളജുകളിൽ മാത്രം ലഭ്യമായിരുന്ന പല ചികിത്സകളും ഇന്ന് താലൂക്കുതലം വരെയുള്ള ആശുപത്രികളിൽ ലഭ്യമാണ്.
ലൈഫ് മിഷൻ മുഖേന നാല് ലക്ഷത്തോളം വീടുകൾ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി. 55 ലക്ഷത്തോളം ആളുകൾക്ക് അവ ലഭ്യമാക്കുന്നു. ക്ഷേമമേഖലയിലെ ഇത്തരം മാതൃകകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിലും സർക്കാർ ശ്രദ്ധ ചെലുത്തി. അതിന്റെ ഭാഗമായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ എട്ട് വർഷംകൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികൾ ദൃഷ്ടാന്തങ്ങൾ. 

ഈ നേട്ടങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി പരിവർത്തിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ഒരു പടികൂടി കടന്ന് അതിദാരിദ്ര്യ നിർമ്മാർജനത്തിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യംവച്ചുകൊണ്ട് മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ആദിവാസികളടക്കമുള്ള പാർശ്വവല്‍ക്കൃത ജനവിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കിവരികയാണ്.
വൈജ്ഞാനിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ ഉല്പാദന മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ പരിഷ്കരിക്കുകയാണ്. നൈപുണ്യ വികസനവും സംരംഭകത്വ വികസനവുമെല്ലാം ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതിനായി കണക്ട് കരിയർ ടു കാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ കാമ്പസ് തുടങ്ങിയവ നടപ്പാക്കിവരികയാണ്. കാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകളും യാഥാർത്ഥ്യമാവുകയാണ്.
വ്യവസായ മേഖലയിൽ മുന്നേറ്റം കൈവരിക്കുന്നതിനായി ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭകവർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തിലേക്കെത്താൻ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് ഇപ്പോൾ സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്റെ വ്യാവസായിക വളർച്ച യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2016ൽ 12 ശതമാനം ആയിരുന്നു. ഇപ്പോൾ അത് 17 ശതമാനമായി ഉയർന്നു. ഇതിൽ ഉല്പാദന മേഖലയുടെ സംഭാവന 2016ൽ 9.8 ശതമാനമായിരുന്നത് 14 ശതമാനമായി ഉയർന്നിരിക്കുന്നു. യുഡിഎഫിന്റെ കാലത്ത് ആകെ 82,000 സൂക്ഷ്മ‑ചെറുകിട ഇടത്തരം സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം 2,35,000 സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങളാണ് യാഥാർത്ഥ്യമാക്കിയത്. യുഡിഎഫ് കാലത്തെ 10,177 തൊഴിൽ സംരംഭങ്ങൾ ഇന്ന് 30,176 ആയി ഉയർന്നിരിക്കുന്നു. യുഡിഎഫിന്റെ കാലത്ത് എട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്. എൽഡിഎഫിന്റെ കാലത്ത് 17 ആയി ഉയർന്നിരിക്കുന്നു.
പുതിയ തലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രത്യേക സ്റ്റാർട്ടപ്പ് നയം നടപ്പിലാക്കിവരികയാണ്. 2016ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഇന്ന് 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്ങിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സർവകലാശാലാ വിദ്യാർത്ഥികളിൽ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നൊവേഷൻ ആന്റ് ഓൺട്രപ്രൊണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങില്‍ ബെസ്റ്റ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞു.
സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോഡബിൾ ടാലന്റ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ തിരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. ഇതിനെല്ലാം അടിസ്ഥാനമായി വർത്തിക്കേണ്ടതാകട്ടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയാണ്. റൂസ പദ്ധതി പ്രകാരം 153 നിർമ്മാണ പ്രവർത്തനങ്ങൾക്കായി 565 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തിൽ റൂസാ ഫണ്ടിങ്ങിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളജുകൾ ഉള്ളത് കേരളത്തിലാണ്. 

നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ്‌ഫ്ലസ് നേടിയത് അഭിമാനകരമാണ്. രാജ്യത്താകെ ആറ് സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് സർവകലാശാലയും കൊച്ചി സർവകലാശാലയും സംസ്കൃത സർവകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കോളജുകളാണ് കേരളത്തിൽ നിന്നും എ പ്ലസ്‌ഫ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. മഹാത്മാ ഗാന്ധി സർവകലാശാല, ടൈം ഹയർ എജ്യുക്കേഷൻ വേൾഡ് റാങ്കിങ്ങിന്റെ 401–500 ബാൻഡിൽ ഇടം പിടിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ മൂല്യവർധനവിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. മേഖലയിൽ സഹകരണ ഇടപെടലിനായി ആവിഷ്കരിച്ച കോ-ഓപ്പറേറ്റീവ് ഇന്റർവെൻഷൻ ഇൻ ടെക്നോളജി ഡ്രിവൺ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 23 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം സഹകരണ സംഘങ്ങളാണ് കാർഷിക വിപണന മേഖലയിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. പച്ചക്കറികളിലും മത്സ്യ‑മാംസാദികളിലുമുള്ള വിഷാംശം കണ്ടെത്തുന്നതിനായി ‘ട്രെയ്സെബിലിറ്റി’ പദ്ധതി തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായി രണ്ട് പെസ്റ്റിസൈഡ് റെസിഡ്യൂ ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപനം, മൂല്യവർധനവ്, ഓർഗാനിക് ബ്രാൻഡിങ് എന്നിവ ഉൾപ്പെടുത്തിയുള്ള ജൈവകൃഷി മിഷൻ രൂപീകരണം അന്തിമ ഘട്ടത്തിലാണ്. ഭൗമസൂചിക പദവി ലഭിച്ച കാർഷികോല്പന്നങ്ങളിൽ നിന്ന് മൂല്യവർധിത വസ്തുക്കള്‍ നിർമ്മിക്കുന്നതിനും ഓൺലൈൻ വിപണി കണ്ടെത്തുന്നതിനുമായി ഉല്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റ് രൂപീകരിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 35 ഭൗമസൂചിക ഉല്പന്നങ്ങളാണ് കേരളത്തിലുള്ളത്.
കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഭാഗമായ റബ്ബര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിന്റെ ഇറക്കുമതി തീരുവ ഗണ്യമായി ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബ്ബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയത് കേരള സർക്കാരാണ്. മേഖലയിൽ സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് കാമ്പസിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
അഴിമതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. രാജ്യത്താകെ വിവിധ സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ ഇവിടെ ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. 900ത്തിലധികം സേവനങ്ങളാണ് ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചു. അതിനായി കെ-ഫോണും സൗജന്യ പബ്ലിക് വൈഫൈ ഹോട്ട് സ്പോട്ടുകളും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്നതാണ് ഇടതുമുന്നണി സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് കേന്ദ്ര സർവീസുകളിൽ ദശലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും നിയമനനിരോധനം നിലനിൽക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കേരള പിഎസ്‌സി രാജ്യത്തിനാകെ മാതൃകയാവുന്നത്. രണ്ടര ലക്ഷത്തോളം നിയമന ശുപാർശകളാണ് 2016 ജൂൺ മുതൽ ഇതുവരെ പിഎസ്‌സി നൽകിയിട്ടുള്ളത്. ഇക്കാലയളവിൽ 30,000 ത്തോളം അധിക തസ്തികകളും സൃഷ്ടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനായി പ്രത്യേക ബോർഡ് രൂപീകരിച്ചു.
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. 2016 മുതൽ വിനോദ സഞ്ചാര മേഖലയിൽ സവിശേഷമായി ഇടപെട്ടു. അതിന്റെ ഗുണഫലങ്ങൾ കാണാൻ കഴിയുന്നുണ്ട്. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി ട്രാവൽ പ്ലസ് ലീഷർ മാഗസിന്‍ വായനക്കാർ തിരഞ്ഞെടുത്തത് കേരളത്തെയാണ്. ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള സ്ട്രീറ്റ് ടൂറിസത്തിന് ലണ്ടനിൽ നടന്ന വേൾഡ് ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. കാരവാൻ ടൂറിസവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും അഗ്രി-ടൂറിസം നെറ്റ്‌വർക്കും പുതിയ ആകർഷണ കേന്ദ്രങ്ങളാവുകയാണ്.
2016ൽ കേരളത്തിന്റെ തനതു വരുമാനം 26 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത് 73 ശതമാനമായി ഉയർന്നിരിക്കുന്നു. അന്ന് മൊത്തം ആഭ്യന്തര ഉല്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നത് 11.74 ലക്ഷം കോടിയോളം രൂപയായി ഉയർന്നിരിക്കുന്നു. നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ തനത് വരുമാന സ്രോതസുകൾ വഴിയാണ് കേരളം അതിന്റെ ഭൂരിഭാഗം ചെലവുകളും നിർവഹിച്ചത്. കോവിഡ് മഹാമാരി ഏല്പിച്ച ആഘാതത്തെ അതിജീവിച്ചാണ് ഈ നേട്ടം നമുക്കു കൈവരിക്കാനായത്.
ദേശീയ തലത്തിൽ സംസ്ഥാനങ്ങളുടെ ശരാശരി റവന്യുവരുമാനം കണക്കാക്കിയാൽ അതിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. നമ്മുടേത് 34 ശതമാനത്തിനടുത്തു മാത്രമാണ്. ഈ സാമ്പത്തിക വർഷം അത് 30 ശതമാനത്തിൽ താഴെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആ പ്രതിസന്ധികളെ കൂടി അതിജീവിച്ചുവേണം നമുക്ക് മുന്നോട്ടുപോകാൻ. ഈ പ്രതിസന്ധിയെയും അതിജീവിച്ചുകൊണ്ട് നാം മുന്നോട്ടു പോവുക തന്നെ ചെയ്യും. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ട് നവകേരളം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇടതു മുന്നണി സർക്കാര്‍ നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.