17 June 2024, Monday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024

ഗുജറാത്തില്‍ ബിജെപിക്ക് ബദലായി നയവൈകല്യത്താല്‍ കോണ്‍ഗ്രസ്; മോഡിയെ രാഷ്ട്രീയമായി നേരിടേണ്ടെന്ന് ടാസ്ക് ഫോഴ്സ് യോഗം

Janayugom Webdesk
July 5, 2022 3:09 pm

ബിജെപിയെ ശക്തമായി രാഷട്രീയവും, നയവും പറഞ്ഞ് നേരിടുന്നതില്‍ കോണ്‍ഗ്രസ് വീണ്ടും പിന്നോട്ട് ബിജെപിയുടെ ബീടീമായി മാത്രം മാറുന്ന നയങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് കൊണ്ടു പോകുന്നത്. ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വവര്‍ഗ്ഗീയത ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിനു കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. ബിജെപി തീവ്രഹിന്ദുത്വം അജണ്ടയാക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വനയങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിന്‍റെ ഈ നിലപാടുകളാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

തിരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ കോൺഗ്രസിന്റെ ടാസ്ക് ഫോഴ്സ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. കോണ്‍ഗ്രസും നരേന്ദ്രമോഡിയും നേര്‍ക്കുനേര്‍ എന്ന് തോന്നിപ്പിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് പ്രചരണമെന്ന നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്.2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. മോഡിയുടെ തട്ടകമായ ഗുജറാത്തിൽ ബി ജെ പിക്ക് തിരിച്ചടി നൽകാൻ സാധിച്ചാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഊർജം നൽകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ മെനയുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സും നേതൃത്വം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ടാസ്ക് ഫോഴ്സ് യോഗം ചേർന്നത്. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, പി ചിദംബരം, രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, ജയ്‌റാം രമേശ്, മുകുള്‍ വാസ്‌നിക്, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു എന്നീ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.ഗുജറാത്തിൽ നിന്നുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഏകദേശം നാല് മണിക്കൂറോളം യോഗം നീണ്ടു നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ പാടില്ലെന്ന കർശന നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്. കോൺഗ്രസ്-മോഡിയുദ്ധം എന്ന നിലയിലാകരുത് പ്രചരണം മറിച്ച് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് പ്രചരണം നടത്തേണ്ടതെന്നാണ് യോഗത്തിൽ നിർദ്ദേശം ഉണ്ടായത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിയെ ‘ചായക്കടക്കാരന്‍’ എന്നും 2017 തെരഞ്ഞെടുപ്പില്‍ ‘നീചനായ മനുഷ്യന്‍’ എന്നും മണി ശങ്കര്‍ അയ്യര്‍ വിളിച്ചതും ‘മരണത്തിന്റെ വ്യാപാരി’ എന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടി ആയെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം വ്യക്തിപരമായ വിമർശനങ്ങൾ ബിജെപി വലിയ ആയുധമാക്കിയെന്നും യോഗം വിലയിരുത്തി. ഗുജറാത്ത് സർക്കാരിന്റെ പരാജയങ്ങൾ, ദലിത് വിഭാഗങ്ങളുടേയും കർഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങൾ എന്നീ വിഷയഘങ്ങളിൽ ഊന്നിയാണ് പ്രചാരണം നയിക്കേണ്ടതെന്നും യോഗം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.

ഗുജറാത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമം നടത്തുന്ന ആം ആദ്മി പാർട്ടിയെ ബി ജെ പിയുടെ ബി ടീമായി ഉയർത്തിക്കാട്ടണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ദില്ലിയിലെ അരവിന്ദജ് കെജരിവാൾ സർക്കാരിന്റെ ഭരണ പരാജയങ്ങൾ ഉയർത്തിക്കാട്ടണമെന്നും യോഗം നിർദ്ദേശിച്ചു.നിർദ്ദേശങ്ങൾ ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും.അടുത്ത വർഷമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു.എന്നാൽ പിന്നീട് നിരവധി എംഎൽഎമാർ ബി ജെ പിയിലേക്ക് മറുകണ്ടം ചാടി. 

ശക്തരായ നേതാക്കളുടെ അഭാവത്തിലാണ് കോൺഗ്രസ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് വിജയത്തിൽ നിർണായകമായിരുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവ് ഹാർദിക് പട്ടേൽ ഇത്തവണ കോൺഗ്രസിനൊപ്പം ഇല്ല. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ഹാർദിക് ബി ജെ പിക്കൊപ്പം ചേർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ പോലും മികച്ച നേതാക്കൾ ഇല്ലെന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നേതാക്കളുടെ അഭാവും, നയവൈകല്യങ്ങളും ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളാണ്. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് ഒപ്പമല്ല, മറിച്ച് ബിജെപിക്ക് ഒരുബദല്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനു സാധിക്കുന്നുമില്ല.

Eng­lish Sum­ma­ry: Con­gress replaces BJP in Gujarat due to pol­i­cy defect; Task force meet­ing says not to face Modi politically

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.