18 January 2026, Sunday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
January 1, 2026

നിതീഷ് സര്‍ക്കാരിനെതിരെ സിപിഐ, സിപിഐ(എം) പ്രക്ഷോഭം

Janayugom Webdesk
പട്ന
February 14, 2025 9:54 pm

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ, സിപിഐ(എം) സംയുക്ത പ്രക്ഷോഭം. ഭരണം മാറ്റൂ — ബിഹാറിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പ്രാദേശികതലത്തില്‍ സംഘടിപ്പിക്കുന്ന സംയുക്ത പ്രചരണങ്ങള്‍ക്കുശേഷം മാര്‍ച്ച് 20ന് ജില്ലാ കേന്ദ്രങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കെ രാംനരേഷ് പാണ്ഡെയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ജാനകി പാസ്വാൻ, രാമചന്ദ്ര മഹാതോ, രാംബാബു കുമാർ, ജബ്ബാർ ആലം, പ്രമോദ് പ്രഭാകർ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ലാലൻ ചൗധരി, സെക്രട്ടേറിയറ്റ് അംഗങ്ങളായ അജയ്കുമാർ, അവധേഷ് കുമാർ, രാംപാരി, അരുൺ കുമാർ മിശ്ര തുടങ്ങിയവർ സംയുക്ത യോഗത്തിൽ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനവഞ്ചന മുഖമുദ്രയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ സംഘടിപ്പിക്കുമെന്ന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

എല്ലാ ഭവനരഹിതര്‍ക്കും ഭൂമിയും വീടും നൽകുക, ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, വിള ഇൻഷുറൻസ് നടപ്പിലാക്കുകയും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുക, സാമ്പത്തിക സർവേയിലൂടെ കണ്ടെത്തിയ 94 ലക്ഷം കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം സഹായധനം നൽകുക, വ്യാപകമായ അഴിമതി അവസാനിപ്പിക്കുക, ദളിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, ഒരാൾക്ക് 15 കിലോ റേഷൻ നൽകുക, വാർധക്യ — വിധവാ പെൻഷൻ പ്രതിമാസം 3000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.