24 January 2026, Saturday

പത്ത് ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനം: 253 കോടി രൂപയുടെ അനുമതി

Janayugom Webdesk
തിരുവനന്തപുരം
March 7, 2023 10:59 pm

സംസ്ഥാനത്ത് പത്ത് ആശുപത്രികളില്‍ അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ സംവിധാനവും 10 ജില്ലാ ലാബുകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സജ്ജമാക്കാന്‍ അനുമതി.
10 ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടി രൂപയുടേയും 10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 12.5 കോടി രൂപയുടെയും അനുമതിയാണ് ലഭ്യമായത്. 60:40 ആനുപാതികമായി കേന്ദ്രസംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മൂന്ന് വര്‍ഷങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023–24 വര്‍ഷത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കാസര്‍കോട് ടാറ്റ ഹോസ്പിറ്റില്‍ എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനും, വയനാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്കുമാണ് അനുമതി നല്‍കിയത്.

2024–25 വര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സ്ഥാപിക്കും. 2025–26 വര്‍ഷത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്കുമാണ് അനുമതി ലഭ്യമായത്.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന് ഒന്‍പത് ആശുപത്രികള്‍ക്ക് 23.75 കോടി രൂപ വീതവും പാലക്കാട് ജില്ലാ ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. 50 കിടക്കകളുള്ള അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റാണ് സജ്ജമാക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ 100 കിടക്കകളും സജ്ജമാക്കും. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 1.25 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. എന്‍എച്ച്എം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.