3 March 2026, Tuesday

Related news

February 21, 2026
February 20, 2026
February 14, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ്; നിര്‍ണായക പ്രതിപക്ഷ യോഗം നാളെ

*കത്തിയെരിയുന്ന മണിപ്പൂര്‍ 
*രാജ്യത്ത് ഇഡി തേര്‍വാഴ്ച
*ബിജെപി വിരുദ്ധ ഏകോപനം
Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2023 10:33 am

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുക എന്ന ലക്ഷ്യവുമായി പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം നാളെ ബിഹാര്‍ തലസ്ഥനമായ പട്നയില്‍ നടക്കും. രാജ്യം ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രശ്നപരിഹാരം നടത്താതെ, പ്രതിപക്ഷ വേട്ടയാടല്‍ തുടരുന്ന മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊതുതന്ത്രം മെനയുന്നതിന്റെ ഭാഗമായാണ് യോഗം. 

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിമാരായ നിതിഷ് കുമാര്‍ (ബിഹാര്‍), മമതാ ബാനര്‍ജി (ബംഗാള്‍), അരവിന്ദ് കെജ്‍രിവാള്‍ (ഡല്‍ഹി), എം കെ സ്റ്റാലിന്‍ (തമിഴ്‌നാട് ), ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എസ്‍പി നേതാവ് അഖിലേഷ് യാദവ്, സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍ജെഡി അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 

വംശീയ കലാപത്തില്‍ 100ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ച മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം രാജ്യമാകെ ചര്‍ച്ചയായിട്ടുണ്ട്. ഹിന്ദു വിഭാഗമായ മെയ്തി സമുദായത്തെ പ്രീണിപ്പിച്ച് രാഷ്ട്രീയ നേട്ടം കാെയ്യാനുള്ള ബിജെപി തന്ത്രമാണ് മണിപ്പൂരിനെ അശാന്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘത്തോട് മുഖംതിരിച്ച പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനം നടത്തുകയാണ്. 

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസ് ചുമത്തി നടത്തുന്ന ഇഡി പരിശോധന, പാഠപുസ്തകത്തില്‍ നിന്ന് ചരിത്രം വെട്ടിമാറ്റല്‍, ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷണ്‍ സിങ്ങിനെ സംരക്ഷിക്കല്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കേന്ദ്രമന്ത്രി നാരയാണ്‍ റാണെയും മുങ്ങി നില്‍ക്കുന്ന അഴിമതി ആരോപണം, 300ലധികം പേരുടെ മരണത്തിന് കാരണമായ ഒഡിഷാ തീവണ്ടി ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിരുത്തരവാദിത്തം തുടങ്ങിയവ നിലനില്‍ക്കുന്ന വേളയിലാണ് പ്രതിപക്ഷ പാര്‍ട്ടി യോഗം നടക്കുന്നത്. 

പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനം സാധ്യമാക്കി ഫാസിസ്റ്റ് തേര്‍വാഴ്ച അവസാനിപ്പിക്കാനുള്ള തന്ത്രം പ്രധാന ചര്‍ച്ചയാകും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാവുന്ന മേഖലകളില്‍ കൂട്ടായി മുന്നോട്ടു പോകാനാണ് നേ­താക്കളുടെ തീരുമാനം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതിനകം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സന്ദര്‍ശിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തെരഞ്ഞടുപ്പിനു മുമ്പ് പൊതുനയം രൂപീകരിച്ച് ഒറ്റക്കുടക്കീഴില്‍ അണിനിരന്ന് ബിജെപി ഭരണത്തിന് അന്ത്യംകുറിക്കാനുള്ള ഭാവി പരിപാടികളാവും യോഗത്തില്‍ ചര്‍ച്ചയാവുക.

Eng­lish Summary:Crucial oppo­si­tion meet­ing tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.