
പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ചത്ത മാനുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗ്രേഡ് പി കെ മുഹമ്മദ് ഷമീമിനെ സസ്പെൻഡ് ചെയ്തത്.
തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമാണ് നടപടി. മാനുകളുടെ പോസ്റ്റ് മോർട്ടം മുതൽ ജഡം മറവുചെയ്യുന്നത് വരെയുള്ള സമയത്ത് ദൃശ്യങ്ങളോ ചിത്രങ്ങളോ എടുക്കരുതെന്ന നിർദേശം പാലിച്ചില്ലെന്നും ഫോണിൽ നിന്ന് സംശയകരമായ കോളുകൾ പോയതായും ഇതുസംബന്ധിച്ച് ഒരു മറുപടിയും മുഹമ്മദ് നൽകാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരൻ സർവിസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ചാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
10 മാനുകളാണ് ചത്തോടുങ്ങിയത്. ഇവ കൊല്ലപ്പെടാനിടയായ സംഭവമോ ഇതിന്‍റെ കാരണക്കാരോ സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ല. നവംബർ 11നാണ് സംഭവം നടന്നത്. മാനുകളെ ചത്ത നിലയിൽ കണ്ടെത്തിയ സമയം മുതൽ എല്ലാം രഹസ്യമാക്കി വെക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ചത്ത മാനുകളുടെ എണ്ണമോ തെരുവ് നായ്ക്കൾ പാർക്കിൽ കയറിയത് എങ്ങനെയെന്നോ പുറത്തുപറഞ്ഞിരുന്നില്ല.കൂടാതെ മാധ്യമപ്രവർത്തകരെ സുവോളജിക്കൽ പാർക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.