
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ പ്രത്യേക അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇന്നലെ ഗുവാഹട്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് 3,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
രണ്ടു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, 300 സാക്ഷിമൊഴികൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗായകന്റെ മരണം നടന്ന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ നിർണായക നടപടി. സിംഗപ്പൂരിൽ ഗാർഗ് പങ്കെടുത്ത എൻഇഐഎഫ് പരിപാടിയുടെ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരാണ് പ്രതികള്‍. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഗാർഗിന്റെ ബന്ധുവും സസ്പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയും ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ 19ന് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സുബീൻ ഗാർഗ് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചിരുന്നു. ഏഴ് പേരാണ് കേസിൽ ആകെ അറസ്റ്റിലായത്. സിംഗപ്പൂർ പൊലീസും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.