
ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ ഓക്‌സിലറി പവർ യൂണിറ്റിൽ (എപിയു) തീപിടിത്തമുണ്ടായെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് വിമാനം ഐജിഐ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട AI 2380 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ പൈലറ്റിന് തീപിടിത്തത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തത്. സാങ്കേതിക തകരാർ കാരണമാണ് മുൻകരുതൽ എന്ന നിലയിൽ വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ സിംഗപ്പൂരിലേക്ക് എത്തിച്ചു.
അതേസമയം, മറ്റൊരു സംഭവത്തിൽ ഡൽഹി വിമാനത്താവളത്തിൽ വെച്ച് എയർ ഇന്ത്യയുടെ അത്യാധുനിക വിമാനമായ എയർബസ് A350‑ന്റെ എൻജിന് കേടുപാടുകൾ സംഭവിച്ചു. റൺവേയിലൂടെ നീങ്ങുന്നതിനിടെ ഒരു കണ്ടെയ്നർ വിമാനത്തിന്റെ വലത് എൻജിൻ വലിച്ചെടുത്തതിനെത്തുടർന്നാണ് അപകടമുണ്ടായത്. കനത്ത മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ ഡൽഹി-ന്യൂയോർക്ക് വിമാനം ടാക്സി ചെയ്യുന്നതിനിടെയാണ് സംഭവം. ഈ വിമാനം നേരത്തെ ഇറാൻ വ്യോമപാത അടച്ചതിനെത്തുടർന്ന് യാത്ര പകുതിവഴിയിൽ നിർത്തി ഡൽഹിയിലേക്ക് തന്നെ മടങ്ങി വന്നതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.