11 February 2026, Wednesday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

പാഴ്‌സലിൽ ലഹരിയെന്ന് ഭീഷണി; വനിതാ ഡോക്ടറിൽനിന്ന് തട്ടിയെടുത്തത് 4.73 കോടി

Janayugom Webdesk
ന്യൂഡൽഹി
May 21, 2023 8:21 pm

പാഴ്സലിൽ ലഹരിമരുന്നുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ഡൽഹിയിലെ വനിതാ ഡോക്ടറുടെ 4.73 കോടി രൂപ തട്ടിയെടുത്തു. മുംബൈ പൊലീസിന്റെയും റിസർവ് ബാങ്കിന്റെയും പേരിലായിരുന്നു തട്ടിപ്പ്. കേസ് അന്വേഷിക്കാൻ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മേയ് 5ന് മുംബൈയിലെ ഫെഡെക്സ് കുറിയറിൽനിന്നാണെന്നു പറഞ്ഞ് ഡോക്ടർക്കു ഫോൺ കോൾ വന്നതോടെയാണ് തുടക്കം. ഡോക്ടറുടെ പേരിൽ അയച്ച പാഴ്സൽ മുംബൈ പൊലീസ് പിടികൂടിയെന്നും അതിൽ നിന്ന് 140 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്നും അറിയിച്ചു. പാഴ്സൽ അയച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ, അന്ധേരി പൊലീസ് സ്റ്റേഷനിലെ സ്മിത പാട്ടീൽ എന്ന വനിതാ ഇൻസ്പെക്ടറുടെ ഫോൺ നമ്പർ നൽകി പരാതി നൽകാൻ നിർദേശിച്ചു.

ഇൻസ്പെക്ടറെ ബന്ധപ്പെട്ട ഡോക്ടർ, അവർ പറഞ്ഞതു പ്രകാരം സ്കൈപ് ആപ്പ് ഫോണിൽ ഡൗൺലൗഡ് ചെയ്ത് കോൺഫറൻസ് കോളിൽ പങ്കെടുത്തു. ഡോക്ടറുടെ രേഖകൾ ഉപയോഗിച്ച് മുംബൈയിൽ 23 ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും പണം തട്ടിച്ചുവെന്നും അവർ ധരിപ്പിച്ചു. ഡോക്ടറുടെ പക്കലുള്ള പണം തട്ടിപ്പിലൂടെ ലഭിച്ചതല്ലെന്നു ബോധ്യപ്പെടുത്താൻ അതുമുഴുവൻ ആർബിഐയുടെ പരിശോധനയ്ക്കു നൽകാനും നിർദേശിച്ചു.

മറ്റാരെങ്കിലും അറിഞ്ഞാൽ അവർകൂടി ലഹരിക്കേസിൽ പ്രതികളാകുമെന്നു സംഘം മുന്നറിയിപ്പു നൽകി. അങ്ങനെ, ഭർത്താവിനോടുപോലും പറയാതെ ജോയിന്റ് അക്കൗണ്ടിലുള്ളതടക്കം എല്ലാ നിക്ഷേപങ്ങളും ഡോക്ടർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതിനു ശേഷം മുംബൈ പൊലീസിലെ ഡിസിപി ബാൽസിങ് രാജ്പുത് ആണെന്നു പരിചയപ്പെടുത്തി സ്കൈപ്പിൽ വന്നയാൾ ബാങ്കിലൂടെ പണം കൈമാറാനുള്ള ആർടിജിഎസ് ഫോമുകൾ പൂരിപ്പിക്കാൻ നിർദേശിച്ചു. ഇതിനിടെ മഹാരാഷ്ട്ര നർക്കോട്ടിക്സ് ഡിവിഷൻ, ആർബിഐ എന്നിവയുടെ സ്കൈപ് ഐഡികളും ഗ്രൂപ്പ് കോളിൽ ചേർന്നു.

ഡോക്ടറുടെ അക്കൗണ്ടിലെ മുഴുവൻ തുകയും ആർബിഐ അക്കൗണ്ടിലേക്കു മാറ്റാൻ ഇവർ നിർദേശിച്ചു. പരിശോധിച്ചശേഷം പണം തിരിച്ചു നൽകാമെന്ന് ഉറപ്പുനൽകി. ആദ്യം ഒരു കോടി രൂപ ആർടിജിഎസ് വഴി അയച്ച് സ്ക്രീൻഷോട്ട് നൽകാൻ പറഞ്ഞു. മൊത്തം 4.73 കോടി രൂപ കൈമാറിയപ്പോൾ ക്ലിയറൻസ് റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാൻ നിർദേശിച്ചു. എല്ലാ സ്കൈപ് ചാറ്റുകളും നീക്കംചെയ്യാൻ പറഞ്ഞതും ഡോക്ടർ അനുസരിച്ചു. ഈ മാസം 9 വരെ കാത്തിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

eng­lish sum­ma­ry; Del­hi’s biggest cyber fraud: Rs 4.5 crore stolen from doctor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.