ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ നിയമമാക്കി ചരിത്ര നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാന നടപടി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേല്‍ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികള്‍ക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ഉത്തരവ് കഴിഞ്ഞദിവസം സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. തുടര്‍ന്നാണ് 10 ബില്ലുകള്‍ നിയമമാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്. സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ക്കാണ് നിയമപ്രാബല്യം കൈവന്നത്. ഇതോടെ തമിഴ്‌നാട്ടിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവര്‍ണറായിരുന്നു ചാന്‍സലര്‍.
2020ലെ തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി (ഭേദഗതി), തമിഴ്‌നാട് വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി (ഭേദഗതി), 2022ലെ തമിഴ്‌നാട് യൂണിവേഴ്‌സിറ്റി ലോസ് (ഭേദഗതി), തമിഴ്‌നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല (ഭേദഗതി), തമിഴ്‌നാട് ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റി, ചെന്നൈ (ഭേദഗതി), തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി (ഭേദഗതി), തമിഴ് യൂണിവേഴ്‌സിറ്റി (രണ്ടാം ഭേദഗതി), 2023ലെ തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി (ഭേദഗതി), തമിഴ്‌നാട് വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി (ഭേദഗതി) തുടങ്ങിയവയാണ് നിയമങ്ങളായ ബില്ലുകള്‍. ബില്ലുകൾ വീണ്ടും അവതരിപ്പിച്ച തീയതി മുതൽ പാസായതായി കണക്കാക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഇതുപ്രകാരം ഒരു ബില്ലിന് 2023 നവംബര്‍ 18 മുതല്‍ നിയമത്തിന് മുന്‍കാല പ്രാബല്യത്തോടെയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. മറ്റ് ബില്ലുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാക്കി. നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ദിവസം മുതല്‍ പ്രാബല്യമുണ്ടായിരിക്കും. നിയമനിര്‍മ്മാണ സ്വയംഭരണത്തില്‍ ഇത് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വലിയ വിജയമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗവർണർ ആർ എൻ രവി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.