
ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടത്. 2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചത്. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.