2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

നവകേരള സദസിലെ അപേക്ഷകളില്‍ വേഗത്തില്‍ നടപടി; 45,127 മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന്

സ്വന്തം ലേഖിക
തിരുവനന്തപുരം
January 18, 2024 6:45 am

നവകേരള സദസില്‍ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാകാര്‍‍ഡുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇന്ന് വിതരണം ചെയ്യും. മുന്‍ഗണനേതര കാർഡുകള്‍ തരംമാറ്റി മുന്‍ഗണനാ റേഷന്‍കാർഡാക്കി മാറ്റുന്നതിന് ഒക്ടോബർ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും നവകേരള സദസിലും ലഭിച്ച അപേക്ഷകളില്‍ അ‍ര്‍ഹരായ 45,127 പേർക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ ഇന്ന് രാവിലെ 11 ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനില്‍ നിർവഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

നവകേരള സദസില്‍ മുന്‍ഗണനാ കാര്‍ഡിനായി ലഭിച്ച 12,302 അപേക്ഷകളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കി അർഹരെന്ന് കണ്ടെത്തിയ 590 പേർക്കാണ് ഇന്ന് കാർഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സർക്കാർ ചുമതലയേറ്റ ശേഷം 39,611 മഞ്ഞ കാർഡുകളും (എഎവൈ), 3,28,175 പിങ്ക് കാർഡുകളും (പിഎച്ച്എച്ച്) ഉൾപ്പെടെ 3,67,786 മുൻഗണനാ കാർഡുകൾ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഇന്നത്തെ വിതരണം പൂര്‍ത്തിയാകുന്നതോടെ ഈ സര്‍ക്കാര്‍ തരംമാറ്റി നല്‍കിയ മുന്‍ഗണനാ കാര്‍ഡുകളുടെ എണ്ണം 4,12,913 ആകും. ഇത്രയേറെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ജനപക്ഷ നിലപാടാണ് പൊതുവിതരണ വകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട ചെലവുകള്‍, വ്യാപാരികളുടെ കമ്മിഷൻ, ഗതാഗത ചെലവ്, ഗോഡൗൺ വാടക, ജീവനക്കാരുടെ ശമ്പളം, അനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിൽ വലിയ തുകയാണ് സംസ്ഥാനം വഹിക്കുന്നത്. നീല, വെള്ള കാർഡ് ഉടമകൾക്കു നൽകേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ പ്രതിമാസം ശരാശരി 28 കോടി രൂപ സംസ്ഥാനം ചെലവഴിക്കുന്നു. 2023 മുതൽ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം കേന്ദ്ര സർക്കാർ സൗജന്യമാക്കിയിരുന്നു. ഈ കാലയളവിനു മുമ്പ് സംസ്ഥാന സർക്കാർ മുൻഗണനാ കാർഡുകാർക്ക് കേന്ദ്രത്തിൽനിന്നു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങി, മഞ്ഞ കാർഡുകാർക്ക്(5,89,267പേര്‍) സൗജന്യമായും പിങ്ക് കാർഡുകാർക്ക് (34,47,897 പേര്‍) മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും ലഭ്യമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് 912 കോടി

സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 912 കോടി രൂപയാണ്. ഇതില്‍ കേവലം 86 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് മുഴുവന്‍ തുകയും നല്‍കുന്നതെന്നാണ് പ്രചാരണം. പരിമിതമാണെങ്കിലും എല്ലാ കാര്‍ഡുകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം 10.25 മെട്രിക് ടണ്ണും മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതി പ്രകാരം നാലു ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുമാണ് പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നത്. ഇതിൽ മുൻഗണനാ കാർഡുകൾക്കു മാത്രമേ കേന്ദ്ര സർക്കാരിൽനിന്നു സാമ്പത്തിക സഹായം ലഭ്യമാകൂ. 57 ശതമാനം വരുന്ന മുൻഗണനാ കാർഡുകാർക്ക് റേഷൻ വിതരണത്തിനായുള്ള ചെലവുകൾ സംസ്ഥാന സർക്കാരാണ് നിർവഹിക്കുന്നതെന്നും കണക്കുകൾ സഹിതം മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Summary;Distribution of 45,127 pri­or­i­ty cards inau­gu­rat­ed today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.